Sunday, January 07, 2007

ഒരു കോടി കൊണ്ട് ഒരു സോമയാഗം

ബൂലോകരേ, ഒരു നോട്ടീസാണ്.വിഷയം: പന്നിയൂര്‍ സോമയാഗം.എന്റെ കയ്യില്‍ കിട്ടിയ നോട്ടീസ് പരിപാടികള്‍ എന്ന ഭാഗമൊഴിച്ച് ബാ‍ക്കിയെല്ലാം അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

പന്നിയൂര്‍ സോമയാഗം
ഭക്തജനങ്ങളേ,
മാനവരാശിയുടെയും സകലചരാചരങ്ങളുടെയും ഐശ്വര്യത്തിനും
പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തിക്ഷേത്ര സമുച്ചയ തേജോവര്‍ദ്ധനയും ലക്ഷ്യം വെച്ച് ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കുന്ന സോമയാഗം,2007 മാര്‍ച്ച് 23 മുതല്‍28 കൂടി ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് നടത്തുന്നതാണ്.ആയജ്ഞത്തിലേക്ക് എല്ലാവരേയും സഹര്‍ഷം സാദരം ക്ഷണിക്കുന്നു.

സോമയാഗം ക്രിയാവിധി നടത്തുന്ന ഋത്വിക്കുകളെ മാത്രമല്ല അതില്‍ ഏതു വിധത്തിലെങ്കിലും പങ്കു കൊള്ളുന്ന ഏവരേയും ,പ്രകൃതിയെപ്പോലും പവിത്രീകരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.കര്‍മം ഭക്തി യോഗം ജ്ഞാനം ഇവ നാലും ചേര്‍ന്നതാണ്ബ്രഹ്മവിദ്യ.കര്‍മം എന്നാല്‍ വൈദികമായ അഗ്നിഹോത്രം,യജ്ഞം ,ദാനം ,തപസ്സ് എന്നിവയെയാണ് ഉദ്ദേശിക്കുന്നത്.അഗ്നയെ ഇദം ന മമഃ എന്ന യജ്ഞ സന്ദേശം തന്നെ എല്ലാം ലോകനന്മയ്ക്കായി മാത്രമേയുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു.സര്‍വസാധാരണമാരായ മനുഷ്യര്‍ക്കെല്ലാം തന്നെ ദേവോപാസനകളും യജ്ഞങ്ങളും ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള വഴികളായാണ് കണക്കാക്കുന്നത്.ആയതുകൊണ്ട് യജ്ഞങ്ങള്‍ക്ക് ഇക്കാലത്ത് പരമപ്രാധാന്യമുണ്ട്.

സ്ഥാനചലനം വന്ന കേരളക്കരയെ സ്ഥിരമാക്കാന്‍ പരശുരാമന്‍ കേരള മധ്യസ്ഥലമായ പന്നിയൂരില്‍ ശ്രീ വരാഹമൂര്‍ത്തി പ്രതിഷ്ഠ നടത്തി എന്നും ബ്രാഹ്മണരെ കൊണ്ടുവന്ന് കുടിയിരുത്തി പ്രത്യേക ദേവോപാസന സമ്പ്രദായ നിരൂപണം ചെയ്ത് ക്ഷേത്രവും ഭൂമിയും അവര്‍ക്ക് നല്‍കിയതായും ക്ഷേത്രമൈതാനിയിലെ തെക്കുഭാഗത്ത് മത്സ്യ തീര്‍ഥം നിര്‍മ്മിച്ചതായും പറയപ്പെടുന്നു.ഈ ക്ഷേത്ര സമുച്ചയത്തില്‍ വാറ്റാകോവില്‍ എന്ന ശിവക്ഷേത്രം ,മകരകുണ്ഠലമണിഞ്ഞ ശ്രീ അയ്യപ്പന്‍ ,ഐശ്വര്യദായിനിയായ ദുര്‍ഗാദേവിക്ഷേത്രം ,ഗണക്ക്പതി,സുബ്രഹ്മണ്യന്‍ , ലക്ഷ്മീനാരായണന്‍ ,എന്നീ പ്രത്യേക പ്രതിഷ്ഠകളോടെ ശ്രീ വരാഹമൂര്‍ത്തിശ്രീ കോവിലും വലൈയ ഒരു കൂത്തമ്പലം ഉണ്ടായിരുന്നതിണ്ടെ അവശേഷിച്ച തറയും തറയ്ക്കു മേല്‍ ഇന്നും വീഴാതെ നില്‍ക്കുന്ന ഒരു തൂണ്‍ (യക്ഷിയെ ബന്ധിച്ചത്) കൂടാതെ ചിത്രത്തില്‍ വരാഹസാന്നിദ്ധ്യവും ഇവിടത്തെ പ്രത്യേകതകളാണ്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വിശാലമായ പന്നിയൂര്‍ത്തുറയും ചരിത്രസത്യമാണ്.

ഏറ്റവു പ്രത്യേകതകളുള്ള അഭീഷ്ട സിദ്ധിപൂജ ഈ ക്ഷേത്രത്തിലെ പ്രശസ്തമായ പ്രധാന വഴിപാടാണ്.
പൌരാണികത്യും ചരിത്ര സത്യങ്ങളും ഒളിഞ്ഞുകിടക്കുന്ന 6 ഏക്രയോളം വിസ്തൃതിയുള്ള ഈ ക്ഷേത്ര സമുച്ചയം ഗതകാല രാഷ്ട്രീയ വൈരങ്ങളെക്കൊണ്ട് ജീര്‍ണമായിരിക്കുന്നു.പൌരാണികത നിലനിര്‍ത്തി പഴയ പ്രാഗത്ഭ്യം വീണ്ടെടുത്ത് തേജസ്സും ഐശ്വര്യവും വര്‍ദ്ധിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാന് ഈ സോമയാഗം.

ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച യജ്ഞസമിതിയുടെ ആഭിമുഖ്യത്തില്‍ 2007 മാര്‍ച്ച് 23 മുതല്‍ 28 കൂടി ദിവസങ്ങളില്‍ നടക്കുന്ന ഈ സോമയാഗത്തെ മാ.രാ.രാ.ശ്രീ. മാനവേദസാമൂതിരിരാജ അവര്‍കളും തിരുവിതാംകൂര്‍ ഉത്രാടം തിരുനാള്‍ മഹാരാജാവും ഈ സംരംഭ്ത്തെ ആശീര്‍വദിച്ചിട്ടുണ്ട്.16 ഋത്വിക്കുകളുടെ സഹായത്തോടെ ഒരു സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ തവനൂര്‍ മനയ്ക്കല്‍ പരമേശ്വരന്‍അടിതിരിപ്പാട് യജമാനനായും പത്നി രമണി അന്തര്‍ജ്ജനം പത്തനാടി ആയും കര്‍മമം നടക്കുന്നു. മേഴത്തോള്‍ അഗ്നിഹോത്രിയിടെ പാരമ്പര്യം സൃഷ്ടിച്ച നിളാ തീരത്താണ്‍ ഈ യജ്ഞഭൂമിയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.കലാന്തരത്തില്‍ ഉണ്ടായ പോരായ്മ്കളോ വീഴ്ച്ചകളോ മൂലം മണ്‍ മറഞ്ഞുപോയതിനേ പുനരുജ്ജീവിപ്പിക്കുന്നുവെന്ന വിശേഷണം കൂടി പന്നിയൂര്‍ സോമയാഗത്തിനുണ്ട്.

അഗ്നിഷ്ടോമം ,അത്യാഗ്നീഷ്ടോമം,ഉക്ഥ്യം,ഷോഡശി,വാജപേയ,അതിരാത്രം,അപ്തോര്യാമ എന്നിങ്ങനെ സോമയാഗത്തിന് ഏഴ് പിരിവുകളുണ്ട്. ഇവയ്ക്കുള്ള ക്രിയകളെല്ലാം തന്നെ യജുര്‍ വേദാന്തര്‍ഗതങ്ങളാനേങ്കിലും മന്ത്രങ്ങള്‍ ഋക്സാമ വേദങ്ങളില്‍ നിന്നുമാണ്.മുഖ്യക്രിയ സോമാഹുതിയാണ്.ഈ ക്രിയ നടക്കുന്ന ദിവസത്തെ സൂത്യാഹസ്സ് എന്ന് പറയുന്നു.

അനപത്യ നിവാ‍രനത്തിനും (സന്താനലബ്ധി)കുട്ടികളുടെ ബുദ്ധിശക്തിക്കും ഉത്തമമായ സൌമ്യം എന്നു വിളിക്കുന്ന ഈ മഹാക്രിയയുടെ ഹവിസ്സ് യാഗശാലയില്‍ വെച്ച് സേവിക്കുന്നത് അതി വിശേഷമാണ്. താത്പര്യമുള്‍ലവര്‍ ബൊക്ക് ചെയ്ത് മാര്‍ച്ച് 28ന് പുലര്‍ച്ചെ ദമ്പതീ സമേതരായി പ്രസാദം സേവിക്കാന്‍ യാഗശാലയില്‍ ഹാജരാകേണ്ടതാണ്. വേദം മനുഷ്യ രാശിയുടെ പൊതുസ്വത്താണ്.അഹങ്കാരം, അസൂയ,സ്വാര്‍ഥത , ദുഷ്ടവിചാരം എന്നീ ദുര്‍ വാസനകളെ ഇദം ന മമഃ എന്ന ആത്മാര്‍ഥ പ്രാര്‍ഥന നടത്തി മന്ത്രോച്ചാരണസഹിതം വിശിഷ്ടദ്രവ്യങ്ങളെക്കൊണ്ട് ജ്ഞാനാഗ്നിയില്‍ ഹോമിച്ച് ലോകജനതയെ അജ്ഞാനാന്ധകാരത്തില്‍ നിന്ന് മോചിപ്പിച്ച് പ്രകൃതിയേയും പവിത്രീകരിക്കുന്ന പ്രക്രിയകള്‍ക്ക് സോമയാഗം പോലുള്ള യജ്ഞങ്ങള്‍ ശക്തി പകരുന്നു.തദ്വാരാ, ക്ഷേത്രതേജോവര്‍ദ്ധനയും നാടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുമെന്നും പ്രവചിക്കുന്നു.കൈമുക്ക് വൈദികരായ സര്‍വശ്രീ ജാതവേദന്‍ നമ്പൂതിരിയും ശ്രീധരന്‍ നമ്പൂതിരുയുമാണ് വൈദികക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.സോമയാഗം നറ്റക്കുന്ന ദിവസങ്ങളിലും അതിനു മുന്‍പും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സാമുദായിക,സാംസ്കാരിക ,നയതന്ത്ര,കലാ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.യാഗശാലയിലെത്തുന്നവര്‍ക്ക് ഉച്ച നേരത്ത് പ്രസാദ ഊട്ടിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്. അത്യപൂര്‍വമായ സോമാപ്യായനമെന്ന കര്‍മത്താല്‍ പവിത്രമാക്കുന്ന ചിതി(ശ്വേനപ്പക്ഷി)യുടെയും ശ്രീ വരാഹമൂര്‍ത്തിയുടെയും രൂപം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ രണ്ടുഗ്രാം,നാലുഗ്രാം,എട്ടുഗ്രാം എന്നീ തൂക്കങ്ങളില്‍ (2500 ക,4500 ക,9000ക.)ക്രമപ്രകാരം വില നിശ്ചയിച്ച് തയ്യാറാക്കുന്നുണ്ട്.ഇവയ്ക്കുള്ള ബുക്കിങിന് ആവശ്യക്കാര്‍ മുഴുവന്‍ തുകയും അടച്ച് കൂപ്പണ്‍ എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ്.പൂജിച്ച് പവിത്രമാക്കിയ ലോക്കറ്റുകള്‍ 2007 മാര്‍ച്ച് 29 ന് കാലത്തു മുതല്‍ കൂപ്പണ്‍ ഹാജരാക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്.ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം, യജ്ഞസമിതി ഓഫീസ്,ധന ലക്ഷ്മി ബാങ്കിന്റെ എല്ലാ ശാഖകള്‍ , ഭീമ ജ്വല്ലേഴ്സിന്റെ ഷോരൂമുകള്‍ എന്നിവിടങ്ങളില്‍ കൂപ്പണ്‍ ലഭിക്കുന്നതാണ്.
സ്വര്‍ണം ,വസ്ത്രം, നെയ്യ് മറ്റു വിശിഷ്ട ദ്രവ്യങ്ങള്‍ , ഹോമത്തിനുപയോഗിക്കുന്ന മണ്‍ പാത്രങ്ങള്‍ തുടങ്ങിയവ വഴിപാടായി നല്‍കാന്‍ അപേക്ഷിക്കുന്നു.
കൂടാതെ യാഗദിനങ്ങളിലെ അതിഥികളായെത്തുന്ന ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ക്ക്
സൌജന്യ ഭക്ഷണം(പ്രസാദ ഊട്ട്) നല്‍കേണ്ടതിലേക്ക് സാധനങ്ങളായോ സാമ്പത്തികമായോ
മറ്റോ പരമാവധി സംഭാവന ചെയ്ത് സഹായിക്കാനും അപേക്ഷിക്കുന്നു.
അത്യപൂര്‍വമായി നടക്കുന്ന ഈ സോമയാഗത്തിന് ഓരോരുത്തരും പങ്കാളികളായി ഈ യജ്ഞ സംരംഭത്തെ വിജയിപ്പിക്കാനപേക്ഷിക്കുന്നു. ശ്രീ വരാഹമൂര്‍ത്തി ഭഗവത് കൃപ ഓരോരുത്തരിലും വര്‍ഷിക്കേണമെന്ന് പ്രാര്‍ഥിച്ച്

വന്ദനത്തോടെ ,
യജ്ഞസമിതിക്കു വേണ്ടി
എന്‍ . ആര്‍ നമ്പൂതിരി(ജനറല്‍ കണ്‍വീനര്‍ )
ബ്രഹ്മശ്രീചോന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ( (ഗുരുവായൂര്‍ തന്ത്രി) (ചെയര്‍മാന്‍ )

N.B:യാഗത്തിലെ നാമ സ്തുതികളും പന്ത്രണ്ട് ശസ്ത്രങ്ങളും അതി വിശിഷ്ടങ്ങളായി പറയപ്പെടുന്നു.
ദദസോമയാഗത്തില്‍ പങ്കെടുക്കാനെത്തി ച്ചേരുന്ന ആയിരക്കണക്കിനുപേര്‍ക്ക് അന്നദാനം നടത്തുന്നതിന് കഴിവിനനുസൃതമായി സംഭാവനകള്‍ നല്‍കിയോ അരി പച്ചക്കറി പലചരക്കുസാധനങ്ങള്‍ പാല്‍ മോര് നാളികേരം തുടങ്ങി ആവശ്യമായ പദാര്‍ഥങ്ങല്‍ നല്‍കിയോസഹായിക്കുക.

സോമാപ്യായനം ചെയ്തു പവിത്രമാക്കിയ സ്വര്‍ണലോക്കറ്റ് ആവശ്യമുള്ളവര്‍ ഉടന്‍ ബുക്ക് ചെയ്യുക.സൌമ്യം ഹവിസ്സ് ആവശ്യമുള്ളവര്‍ക്ക് 28-ആം തീയതി പുലര്‍ച്ചെ 2 മണിക്കും6 മണിക്കും ഇടയില്‍ യാഗഭൂമിയില്‍ വെച്ച് വിളമ്പി നല്‍കുന്നതാണ്.

50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ മഹല്‍ യജ്ഞത്തിന് സംഭാവനയായോ സ്വര്‍ണം, വെള്ളി ,വസ്ത്രം,ധാന്യങ്ങള്‍ ,അത്യപൂര്‍വമായ മറ്റ് ഹോമദ്രവ്യങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ ചെയ്ത് സഹായിക്കേണ്ടതാണ്.

കൂട്ടരേ, നോട്ടീസ് വായിച്ചുവല്ലോ.യജ്ഞസമിതിയിലുള്ള ഒരു പ്രധാനവ്യക്തി യജ്ഞത്തിന് ഒരു കോടിയിലധികം ചെലവു വരുമെന്ന് എന്നോട് പറയുകയുണ്ടായി.എന്തു പറയുന്നു.കടക്കെണിയില്‍ പെട്ട് മരിക്കുന്ന മലയാളികളെ ഈ യജ്ഞങ്ങള്‍ രക്ഷിക്കുമോ?
ഈ നോട്ടീസ് ഇവിടെ പ്രസിദ്ധീകരിച്ചത് വിപരീതഫലമേ ചെയ്യൂ എന്നറിയാഞ്ഞിട്ടല്ല.മതങ്ങളും ദൈവങ്ങളും മനുഷ്യരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന ഗവേഷണം തുടരുമ്പോള്‍
വിവേകമുള്ളവരെ ഉദ്ദേശിച്ച് ഈ നോട്ടീസ് ഇവിടെ ഒരു ചര്‍ച്ചയ്ക്കായി പതിക്കാമെന്ന് കരുതി
.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റുണ്ട്:ഇതാ...
പന്നിയൂരമ്പലത്തിന്റെ ചിത്രങ്ങള്‍...

40 comments:

വിഷ്ണു പ്രസാദ് said...

പന്നിയൂര്‍ സോമയാഗം ...

Unknown said...

വിഷ്ണുവേട്ടാ,
ഫോണ്ട് കളര്‍ ബുദ്ധിമുട്ടിയ്ക്കുന്നു. വെള്ള ടെമ്പ്ലേറ്റാക്കിയാല്‍ നന്നായിരുന്നു.

അതുല്യ said...

വിഷ്ണുവേ.. ഇത്‌ വിശ്വാസങ്ങളുടെ കാലമാണു. നിന്റെ അന്നം എന്റെ വിഷമാകുന്നു ചിലപ്പോള്‍. അത്‌ സമ്മതിച്ചേ പറ്റു.

സ്വര്‍ണ്ണകുരിശുണ്ടാക്കുന്നതും, അമ്പലപടികള്‍ സ്വര്‍ണ്ണം പൂശാന്‍ കിലോ കണക്കിനു സ്വര്‍ണ്ണം മല്ലയ്യ കൊടുക്കുന്നതും (അങ്ങനെ പലരും) ചെയ്യ്തിരുന്ന കാശുണ്ടെങ്കില്‍ മുല്ലപെരിയാര്‍ വേറേ ഒന്ന് പണിയാമായിരുന്നു. "ഡാ, 10 പാസ്സാവാതെ നടന്ന എങ്ങനാ ജോലി എന്ന് ചോദിച്ചിരുന്ന നമ്മള്‍ ഒരു ഡിഗ്ഗ്രിയെങ്കിലും ഇല്ലെങ്കില്‍ എന്ന് ചോദിച്ച്‌ തുടങ്ങിയില്ലേ? ഡിഗ്ഗ്രി പാസ്സായ ജോലി കിട്ടുമോ? അത്‌ പോലെയാണു ഒരു വിശ്വാസമാണു കുറെ തേങ്ങയും എണ്ണയും ഹവിസും ഒക്കെ ഇട്ടാല്‍ ഒരു കുഞ്ഞോ ഒരു കല്ല്യാണമോ ഒക്കെ നടക്കും എന്നത്‌.

എല്ലാരേയും അടിച്ച്‌ ഏല്‍പ്പിയ്കുന്നത്‌ ഒന്നുമല്ലാത്തോണ്ട്‌, ചൂഷണം വരുന്നുണ്ടോ? നല്ല ചുള്ളന്‍ ഖാദി കിട്ടുമ്പോ നമ്മള്‍ പോയി സോഡിയാക്കിന്റെയോ ആവന്യൂവിന്റെയോ ഉടുപ്പ്‌ മേടിയ്കുന്നില്ലേ? വേണ്ടവര്‍ക്ക്‌ തോന്നുത്‌ ചെയ്യ്തോട്ടെ എന്ന് പറഞ്ഞ്‌ മിണ്ടാതിരിയ്കുക. (ഒരു കുഞ്ഞിനേം കൂടി താനുണ്ടാക്കീട്ട്‌ ജനസാന്ദ്രത കൂട്ടണോ എന്ന് ഏതെങ്കിലും ദമ്പതികളോട്‌ നമുക്ക്‌ ചോദിയ്കാന്‍ പറ്റുമോ? അത്‌ പോലെ തന്നെ ഈ പൂജയും തപവും) അമ്പലവും പള്ളീം മസ്ജിദുമൊക്കെ വിശ്വാസങ്ങളില്‍ അര്‍പ്പിതമായതാണു. വിഷ്ണു ഇവിടെയിട്ട ഈ ബ്ലോഗ്ഗ്‌ പ്രിന്റ്‌ ഔട്ട്‌ എടുത്ത്‌ അമ്പലമതിലില്‍ പതിച്ച്‌ നോക്കുക. എന്താണു സംഭവിയ്കുക എന്നത്‌.

Unknown said...

സോമയാഗത്തിനെ പറ്റി അല്ലെങ്കിലും അഗ്നിഹോത്രത്തിനെ പറ്റി പഠനം നടത്തി തെളിഞ്ഞതെന്ന് അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് ഗൂഗിളമ്മച്ചിയെ വിട്ട് പൊക്കി.
പഠനത്തിന്റെ ആധികാരികതയെ കുറിച്ച് ചോദിച്ചാല്‍ എനിയ്ക്ക് ‘ജബായ് ജബായ്’ എന്ന് മാത്രമേ പറയാനുള്ളൂ.അറിയാവുന്നവര്‍ അഭിപ്രായം പറയട്ടെ.

വെബ്സൈറ്റ് ഇവിടെ

വേണു venu said...

വിഷ്ണുജീ..ഇതേപോലൊരു കോണ്‍സെപ്റ്റില്‍ ഞാന്‍ അതുല്യാജിയുടെ ബ്ലോഗില്‍ ഒരു കമന്‍റിട്ടു.
അതു തന്നെ ഞാനിവിടെ പേസ്റ്റു ചെയ്യൂന്നു.
വി.സാംബശിവന്‍റെ ഒരു കഥാ പ്രസംഗത്തില്‍,വീട്ടിലിരുന്ന തുച്ഛമായ ചില്ലറകളുമായി അമ്പലത്തിലേയ്ക്കു പോകുന്ന പുലയിയോടു്, പുലയന്‍ ഇങ്ങനെ ചോദിക്കുന്നു.
“ഭഗവാനു പണമെന്തിനാടീ..
ഭഗവാന്‍ നിനയ്ക്കുമ്പോള്‍ നിനയ്ക്കുമ്പോള്‍ പണമല്ലിയോടീ.”(മണി പാടുന്ന റ്റ്യൂണില്‍)
വലിയ ഒരു സത്യമായി ആ വരികള്‍ എന്നോടും(ഞാന്‍ ഒരു നിരീശ്വര കാഴ്ചപ്പാടുള്ള ആളല്ലാ)ചോദിക്കാറുണ്ടു് ആ ഒരു ചോദ്യം.? ഉത്തരമില്ലാതെ ആ ചോദ്യം ,പല പല ഉത്തരങ്ങള്‍ ലഭിച്ചതിനു ശേഷവും ഇപ്പോഴും അവശേഷിക്കുന്നതു കൊണ്ടു് ഈ പോസ്റ്റിലും ഇടുന്നു.
എന്‍റെ കമന്‍റ് അതുല്യാജിയുടെ കമന്‍റിനു മുന്നേ വന്നേനേ. ഇവിടേ പെട്ടെന്നു കറണ്ടു കട്ടായിപ്പോയി.

Rasheed Chalil said...

ഇതിനെ പറ്റി എനിക്ക് ഒന്നും അറിയില്ല.

പക്ഷേ ഒരു കാര്യം. മനുഷ്യന്റെ മനസ്സ് നന്നാക്കേണ്ട മതം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചിട്ടവട്ടങ്ങളിലും മാത്രം തളച്ചിടപ്പെടുന്നു. മനസ്സിനെ സ്പര്‍ശിക്കാത്ത ഭക്തിയും ഈശ്വര വിശ്വാസവും കൊണ്ട് അതെല്ലാം മനുഷ്യ നന്മക്കും അവന്റെ സമാധാനത്തിനും സുസ്ഥിതിക്കും വേണ്ടിയാണെന്ന് മറക്കുന്ന പതിതോവസ്ഥ. ഇത് എല്ലാ മതങ്ങളേയും ഒരുപോലെ ഗ്രസിച്ചിരിക്കുന്നു.

Physel said...

മതം എന്നത് ഒരു മനുഷ്യന്‍ ജനിച്ച അന്നുമുതല്‍ അവന്‍ വളരുന്ന ചുറ്റുപാടുകളും, അവനിടപഴകുന്ന മനുഷ്യരും, അവന്‍ കേള്‍ക്കുന്ന വാക്കുകളും അവന്റെ കാഴ്ചകളും ഒക്കെചേര്‍ന്ന് അവന്റെ മനസ്സിന്റെ, ചിന്തകളുടെ ആഴത്തില്‍ വേരുപിടിച്ചുപോകുന്ന ഒരു വികാരമാകുന്നു. മറ്റേതൊരു പ്രത്യയശാസ്ത്രത്തെയും പോലെ സ്വയം ആര്‍ജിക്കുന്ന അറിവുകളിലൂടെ അവന്‍ തിരഞ്ഞ്ഞെടുക്കുന്ന ഒരു മാര്‍ഗമല്ല അത്. അതവനില്‍ കുറേശ്ശയായി ലയിച്ചു ചേരുന്ന ഒരു സത്തയാണ്. അതു കൊണ്ടാണ് മതപരമായ ചര്‍ച്ചകളില്‍ ആത്മസംയമനം പാലിക്കാന്‍ പലര്‍ക്കും കഴിയാതെ പോവുന്നത്. അതു കൊണ്ടു തന്നെയാണ് പാര്‍ട്ടികള്‍ മാറുന്ന ലാഘവത്തോടെ ആളുകള്‍ക്ക് മതം മാറാന്‍ കഴിയാതിരിക്കുന്നതും. കഴിയുന്നതും മത പരമായ ചര്‍ച്ചകള്‍ ബ്ലോഗില്‍ നിന്നൊഴിവാക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. കേവലം ആശയപരമായല്ല മറിച്ച് വികാരപരമായാണ് പലരും അതുള്‍ക്കൊള്ളുന്നത്. ബൂലോഗത്തിലെ സൌഹാര്‍ദ്ദപരമായ അന്തരീക്ഷം എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്നൊരു വിഷയമാണത്.

ഇത് മുന്നെ വിചാരത്തിന്റെ പോസ്റ്റില്‍ എഴുതിയ കമന്റ് ആണ്. ഇവിടെയും പ്രസക്തം എന്നു തോന്നി.
പ്രണയത്തിന്റെ പാരമ്യതയില്‍ ഞാനെന്റെ പ്രനയിനിക്ക് വാങ്ങി നല്‍കുന്ന സമ്മാനത്തിന്റെ കാശ് കൊണ്ട് ഒരഗതിയായ കുട്ടിയുടെ വിശപ്പ് മാറ്റാന്‍ പറ്റില്ലേ എന്നു ചോദിച്ചാല്‍ വിഷ്ണു മാഷേ, സത്യമായും ഉത്തരം മുട്ടിപ്പോകും. വികാരത്തിന്റെ വഴികളും യാഥാര്‍ത്ത്യത്തിന്റെ വഴികളും ഒരേപോലാവണം എന്നു വാശിപിടികുന്നതില്‍ അര്‍ഥമില്ലല്ലോ?

വിഷ്ണു പ്രസാദ് said...

ദൈവാനുഗ്രഹത്തിന്റെ കുറവുണ്ടാകരുതെന്ന് കരുതി കടം വാങ്ങി ഈ സ്വര്‍ണലോക്കറ്റ് കരസ്ഥമാക്കാന്‍ ഓടുന്ന പാവപ്പെട്ട ഭകതന്മാരെയും ഭക്തകളെയും അതുല്യേച്ചി ഓര്‍ക്കണം.ഫൈസല്‍ പറഞ്ഞതിനോടും യോജിക്കാന്‍ വയ്യ. മതം വൈകാരിക പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ നമുക്ക് നിശ്ശബ്ദരാവാമെന്ന് പറയുന്നത് ലജ്ജാവഹമാണ്.
കാമുകിക്ക് കൊടുക്കുന്ന ഒരു പ്രണയ സമ്മാനമല്ല ഇത്.ഇതേ പോലെ വിശ്വാസത്തിന്റെ പേരില്‍ നിരവധിസമ്മാനങ്ങള്‍ കൊടുത്ത് മുടിഞ്ഞിരിക്കുന്നവരും നമുക്കിടയിലുണ്ട്.കല്ലിനെന്തിനാണ് പണം?ജീവിച്ചിരിക്കുന്നവന്റെ വിശപ്പു മാറ്റുകതന്നെയാണ്
പ്രധാനം.

അതുല്യ said...

വിഷ്ണുവേ.. 5/6 കുട്ടികളുണ്ടായിട്ടും, ഒരു നേരത്തെ വിശപ്പ്പ്‌ പോലും അകറ്റാന്‍ കഴിയാതെ, കുഞ്ഞുങ്ങളേ പള്ളികളില്‍ ഏല്‍പ്പിച്ച്‌, പിന്നേം കുട്ടികളുണ്ടാവുന്ന പാവപെട്ടവരോട്‌ എന്തിനാ ഈ പണിയ്ക്‌ നിക്കണേ ന്ന് ചോദിച്ച്‌ നോക്കിയട്ടുണ്ടോ?

കടം വാങ്ങിയും, ബ്ലേയ്ഡ്‌ പലിശ കൊടുത്തും, ആധാരം വച്ച്‌ ലോണ്‍ എടുത്തും, ഒരു തൊഴിലുമില്ല്യാതെ നടക്കണ ചെക്കനു പിടിപ്പത്‌ സ്ത്രീധനം കൊടുത്ത്‌ മോളേ കെട്ടിയ്കുന്നവരൊട്‌ വിഷ്ണു പോയി എന്ത്‌ പറയും?

ദൈവാനുഗ്രഹത്തിനായി ഒന്നല്ലാ, രണ്ടല്ലാ, മൂന്നല്ലാ നാലു പിഞ്ച്‌ കുഞ്ഞുങ്ങളേ ആറ്റിലെറിഞ്ഞാ ഒരാളേ കഴിഞ്ഞ കൊല്ലം ആജ്‌ തക്ക്‌ ചാനല്‍ കാട്ടിയിരുന്നു. ഇവരോട്‌ എന്ത്‌ പറയും? ലോണെടുത്ത്‌ തിരുപ്പതിയ്കും കാശിയ്കും പോയി, കുറെ അസുഖങ്ങളുമായി തിരിച്ച്‌ വരുന്നവരോട്‌ എന്ത്‌ പറയും വിഷ്ണു?


എന്റെ അത്രേം തൂക്കത്തില്‍ സ്വര്‍ണ്ണം തരാംന്ന് പറഞ്ഞാലും ഞാന്‍ ചിക്കന്‍ കഴിയ്കില്ല. പക്ഷെ കഴിയ്കുന്നവരില്ലേ? വിശ്വാസം എന്നത്‌ പാമ്പന്‍ പാലത്തേ പോലെ കരുത്തുറ്റതാണു. ലോഹമതിലുകളോക്കെ തള്ളി തുറന്ന് ഡോണ്ട്‌ ഡൂ എന്നൊക്കെ പറഞ്ഞ്‌ മനസ്സില്ലാക്കണമെങ്കില്‍ നടക്കണ പണിയല്ല. നമ്മളാ വഴിയ്ക്‌ പോണ്ട. കണ്ണേ കാതെ നമസ്കാരം കണ്ടത്തൈ കേട്ടതൈ ചൊല്ലാതെ... (അസുഖം വന്ന് പഴുത്ത്‌ വ്രണം വന്ന്, മുറിച്ച്‌ കളയാന്‍ പാകമായ ഒരു വൃദ്ധനെ വൈപ്പിന്‍ കരയില്‍ നിന്ന് പൊക്കാന്‍ ചെന്നപ്പോ അടിയൊഴിച്ച്‌ മറ്റ്‌ എല്ലാം എനിക്കും കൂട്ടര്‍ക്കും കിട്ടി, ഒരിഞ്ച്‌ പോലും അവരെ വിശ്വാസത്തില്‍ നിന്ന് അകറ്റാന്‍ കഴിയാതെ, തിരിച്ച്‌ പോരുമ്പോള്‍, കൈ കൊട്ടലുകള്‍ പിന്നേം ഉയര്‍ന്ന് കേട്ടിരുന്നു. (മത വികാരം ആരുടെയെങ്കിലും വൃണപെടുത്തിയെങ്കില്‍ ക്ഷമ.)

ദയവായി ബാക്ക്ഗ്രൗണ്ട്‌ മാറ്റുക. തീരെ വായിയ്കാന്‍ പറ്റുന്നില്ല. ഇത്‌ വല്ല വിശ്വാസത്തിന്റേയും ഭാഗമാണോ? (പണ്ട്‌ ഏവൂരാന്റെം മറ്റ്‌ ചില എനിക്ക്‌ ആദരവ്‌ തോന്നിയവരുടെയും ഒക്കെ റ്റെമ്പ്ലേറ്റ്‌ കറുപ്പാണെന്ന് കണ്ട്‌, എന്റേതും അത്‌ പോലെ ഒരു കാലയളവില്‍ മാറ്റിയിരുന്നു. ഐ ഹാവ്‌ നോ ഷൈ ഇന്‍ അഡ്മിറ്റിംഗ്‌ ദാറ്റ്‌...)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഓട്ടത്തിനിടയില്‍ കുറിക്കുകയാണ്‌. വിഷ്ണുവിന്റെ അഭിപ്രായം സുചിന്തിതമാണ്‌. കാണുന്നതിനെയൊക്കെ 'സ്വാതന്ത്ര്യ'മെന്ന ലേബലൊട്ടിച്ച്‌ അനുവദിച്ചുകൊടുക്കുന്നത്‌ ഒരു സമൂഹത്തിന്റെ വൈകല്യാമാവാം. എല്ലാ വ്യക്തികളും അങ്ങനെതെന്നെ വേണം 'മൌനം വിദ്വാന്‌ ഭൂഷണം' എന്ന്‌ പറഞ്ഞാള്‍ ഈ ലോകം എന്തായിഥീരും? 'മൌനം ചിലപ്പോള്‍ മണ്ടനും ഭൂഷണമാവും' എന്നതാണ്‌ ശരി.

ഇത്തരം ലളിതസുന്ദരങ്ങളായ നുണകളുടെ വ്യാപാരമായി ഭക്തിയും വിശ്വാസവും മാറുന്നതിനെ അതാത്‌ സമുദായത്തിലെ 'ശുധ്ധീകരണവാദികള്‍' പുറംകാല്‍കൊണ്ട്‌ തൊഴിക്കുകതന്നെ വേണം. എന്നുവെച്ച്‌ തല്ലുണ്ടാക്കാനല്ല, ആശയപ്രചാരണം നടത്തുന്നതിലൂടെ അനാചാരങ്ങളെ കുറയ്ക്കാന്‍ കഴിയണം. അതിനുള്ള തന്റേടം കുറെപ്പേര്‍ക്കെങ്കിലും ഇല്ലെങ്കില്‍...?

വിഷ്ണു പ്രസാദ് said...

അതുല്യേച്ചീ, നൂറ് കൊലപാതകങ്ങള്‍ നടന്നു വെന്നതുകൊണ്ട് നൂറ്റൊന്നാമത്തേത് കൊലപാതകമാവതിരിക്കുമോ?നൂറ് മോഷണങ്ങള്‍ നടത്തെയെന്നതു കൊണ്ട് നൂറ്റൊന്നാമത്തെ മോഷണത്തെ വിചാരണയില്ലാതെ തള്ളാമോ?

അതുല്യ said...

ചില കാര്യങ്ങള്‍ ഈ ലോകത്ത്‌ ബിയോണ്ട്‌ അവര്‍ കണ്ട്രോള്‍ എന്നുണ്ട്‌. അത്‌ പോലെ തന്നെ ഇതും. ഉത്സവം നടത്തിയും പൂരം നടത്തിയും വെടിക്കട്ട്‌ പൊട്ടിച്ചും ഇരിയ്കുമ്പോ രോഷം കൊണ്ടിട്ട്‌ എന്ത്‌ കാര്യം. അത്‌ ആ ചുറ്റുപാടിന്റെ, ആ നാടിന്റെ ചട്ടക്കുട്ടില്‍ ഒരുപക്ഷെ മായ്ച്ച്‌ കളയാനാവത്ത വിധം എഴുതി വച്ചിരിയ്കുന്ന സാമൂദായികരീതികളാണു.

നാടു നന്നാവണമെങ്കില്‍ നമ്മടെ നാട്ടില്‍ പഠിച്ച ഇഞ്ചിനിയര്‍മാരും, ഡോകേടേഴ്സും അത്‌ പോലെ എല്ലാ ഉന്നത വിദ്യാഭാസ യോഗ്യതയുള്ള വരൊക്കേയും നമ്മടെ നാട്ടില്‍ നിന്നാ മതി. അത്‌ പോലെ 100 കിട്ടുന്നവര്‍ 25 കിട്ടുന്നവനു കൊടുത്താലും നാട്‌ നന്നാവും. (വീട്ടിലെ ഏട്ടനനിയന്മാര്‍ക്കെങ്കിലും കൊടുത്താലും മതിയായിരുന്നു).

ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത്‌, അയ്യപ്പന്റെ അവിടേം ഗുരുവായൂരിലുമൊക്കെ ആണു. ഈയ്യാണ്ടില്‍ പൂജാദ്രവ്യ കച്ചവടോം, കറുത്തമുണ്ടിന്റെ കച്ചോടോം, എന്തിനു മേയ്കപ്പിനായി വാങ്ങിയ മണിമാല കച്ചവടോം,ഇന്ധനം, ഭണ്ഡാരത്തിലിട്ടത്‌ ഒന്നും കൂട്ടാതെ ഇതിനൊക്കെയായി ഭക്തജനങ്ങള്‍ ചിലവാക്കിയ കാശുക്കൂട്ടിയാ ഒരു ചരക്ക്‌ കപ്പലു ഗോതമ്പോ അരിയോ എണ്ണയോ ഒക്കെ ഇറക്ക്‌-മതി ചെയ്ത്‌ ഭഷ്യക്ഷാമം തന്നെ ഇല്ലാതാക്കാമായിരുന്നു. നടക്കണകാര്യാണോ?

അത്‌ കൊണ്ട്‌, വിഷ്ണുവേ, നമ്മളെ പോലുള്ളവര്‍ക്ക്‌ ചിന്തിയ്ക്കാം എന്നും, ബ്ലോഗ്ഗിലിടാം എന്നും അല്ലാതെ എന്ത്‌ ചെയ്യാന്‍? (അമ്പല ചുമരില്‍ വിഷ്ണുവിന്റെ വിലാസം സഹിതം ഇതൊന്ന് ഒട്ടിച്ച്‌ നോക്കൂ പ്ലീസ്‌). വിഷ്ണുവിന്റെ മോള്‍ക്കോ മോനോ ജോസഫെന്നോ സെബാസ്റ്റിയനെന്നോ ആര്‍ഷദ്‌ സോയിദ്‌ എന്നോ ഒക്കെ ഇടാം ന്ന് ഭാര്യയോട്‌ ഒന്ന് പറഞ്ഞു നോക്കൂ. തമാശയാണേട്ടോ. വിശ്വാസങ്ങള്‍ വെട്ടിക്കളയാന്‍ അത്ര എളുപ്പമല്ലാ സോദരാ. എന്നോട്‌ ചോദിച്ച, നഖം പോലെ, മുടി പോലെ വീണ്ടും വീണ്ടും വളരുന്ന ഒന്ന് തന്നെയാണു ഇത്‌. കൈക്കൂലി മേടിയ്കുന്നത്‌ പോലെ, വേണ്ടായിരുന്നു എന്ന് പറഞ്ഞ്‌ മേശേടെ അടിയിലൂടെ കൈകള്‍ കാട്ടുകയോ, വലിപ്പ്‌ തുറക്കുകയോ ഒക്കെ പോലെയാണു.

Physel said...

അത്രയേ ഉള്ളൂ വിഷ്ണുജീ. താങ്കള്‍ ഈ പ്രശ്നത്തിന്റെ വൈകാരികമായ വശം എടുത്തു കാണിച്ചപ്പോള്‍ അതുല്യയും ഞാനും അതിന്റെ പ്രായോഗികവശം പറഞ്ഞൂന്നേ ഉള്ളു. ആഴത്തില്‍ വേരോടിയ വിശ്വാസങ്ങളേയും ആചാരങ്ങളേയും പെട്ടെന്നൊരു ദിനം ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്താല്‍ എവിടെയുമെത്തില്ല എന്നേ പറഞ്ഞുള്ളു. പിന്നെ ചെയ്യാനുള്ളത് നമുക്കോരോരുത്തര്‍ക്കും ശരിയെന്നു തോന്നിയത് ചെയ്യുക എന്നതാണ്. അപ്പോഴും നമ്മുടെ ശരികള്‍ ഒരു മഹാഭൂരിപക്ഷത്തിന്റെ ശരികേടായിതന്നെ നില്‍ക്കും എന്ന സത്യം ഓര്‍മ്മിപ്പിച്ചു എന്നു മാത്രം!

myexperimentsandme said...

ഒന്നും വേണ്ട, ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടി സമ്മേളനങ്ങളും പ്രകടനങ്ങളും നടത്തുന്ന പാര്‍ട്ടിക്കാരോട് ആ സമ്മേളന വേദിയില്‍ തന്നെ ചെന്ന് ചോദിച്ച് നോക്കിക്കേ, ഇതിന് മുടക്കിയ പൈസ ഉണ്ടായിരുന്നെങ്കില്‍ പത്ത് കര്‍ഷകരെയെങ്കിലും രക്ഷിക്കാന്‍ വയ്യായിരുന്നോ എന്ന്? പ്രകടനത്തിന് ആളെ കൂട്ടാന്‍ വരെ കൊടുക്കുന്നു പണം. ആ പണം അതേ രീതിയില്‍ നാട്ടിലെ പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നല്ലോ എന്ന് ചോദിച്ച് നോക്കിക്കേ.

തിരുവമ്പാടിയിലെ തന്നെ ഇപ്രാവശ്യത്തെ ഉപതിരഞ്ഞെടുപ്പിന് ചിലവിട്ട തുകയുടെ പകുതിയുണ്ടായിരുന്നെങ്കില്‍ അവിടുത്തെ രണ്ട് കര്‍ഷകരെയെങ്കിലും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ വയ്യായിരുന്നോ എന്ന് ചോദിച്ച് നോക്കിക്കേ അവിടുത്തെ പാര്‍ട്ടിക്കാരോട്.

പാര്‍ട്ടി പ്രചരണത്തിനും പാര്‍ട്ടി വളര്‍ത്താനും ആളും അര്‍ത്ഥവും ചിലവാക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ട്. അവിടെയും ആ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന പാവങ്ങള്‍ അവര്‍ അതിനായി ചിലവിടുന്ന പൈസയെപ്പറ്റി ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്നറിയില്ല.

പൈസ വേണ്ട രീതിയില്‍ ചിലവഴിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. പക്ഷേ ആ “വേണ്ടരീതി”യ്ക്ക് ഓരോരുത്തര്‍ക്കും ഓരോ നിര്‍വ്വചനമായിരിക്കും.

ഇതിന്റെ വേറൊരു പ്രശ്‌നം പാര്‍ട്ടി ചിലവാക്കുന്നത് ശരിയും പള്ളി ചിലവാക്കുന്നത് തെറ്റും എന്ന് പറയുന്നതും അല്ലെങ്കില്‍ ഏതെങ്കിലും ഒരു വശത്ത് മൌനം പാലിക്കുന്നതും ഒക്കെയാണ്. അങ്ങിനെയുള്ള സമീപനം ആത്മാര്‍ത്ഥമായി ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെയും മറ്റുള്ളവര്‍ മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കാരണമാവുന്നു എന്ന് തോന്നുന്നു.

അതുല്ല്യേച്ചിയും ഫൈസലും പറയുന്നതിനോട് യോജിക്കാനാണ് തോന്നുന്നത്. ചില വിശ്വാസങ്ങള്‍ അങ്ങിനെയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ചിലരുടെ വിശ്വാസങ്ങള്‍ പോലും അത്ര പെട്ടെന്ന് മാറ്റാന്‍ പറ്റുന്നില്ല, അപ്പോള്‍ പിന്നെ മതങ്ങളുടെ കാര്യം പറയണോ.

മാവേലികേരളം(Maveli Keralam) said...

വിഷ്ണുപ്രസാദ്
ഈ ബ്ലോഗ് വളരെ വൈകിയാണ്‍് കണ്ടത്. ശരിയാണ് മതം ഒരു പ്രസ്ഥനമായി വളര്‍ന്നു വലുതായി നമ്മുടെ ചിന്താ ധാരയിലുടക്കി വലിച്ചെടുക്കാന്‍ വയ്യാത്ത ഒരു നിലയിലായിരിയ്ക്കുന്നു. അതുകൊണ്ട് അതു വിട്ടേക്കൂ എന്നു പറയുന്നു. ഈ പ്രസ്ഥനം കോണ്ട് തലമുറകളായി പ്രയോജനം ഉണ്ടായവരും ഉണ്ടാക്കിയവരും അതിനെക്കുറിച്ചു മറ്റെന്തെങ്കിലും പറയും എന്നു വിശ്വസിയ്ക്കുന്നുവെന്നു പ്രതീക്ഷിച്ചുകോണ്ടല്ല ഈ പോസ്റ്റിംഗു നടത്തിയതെന്നു വിശ്വസിയ്ക്കട്ടെ ആദ്യമായി.

അമ്പലങ്ങളില്‍ കുന്നു കൂടുന്ന ബലിക്കാശും വഴിപാടുകളും വര്‍ഷാവര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുന്നത് അതൊരു ആചാരമായതു കൊണ്ടല്ല അവര്‍ ആത്മസാക്ഷാല്‍ക്കാരത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി ഒരു സംരക്ഷകനെ അമ്പലദൈവങ്ങളില്‍ തേടുന്നതു കൊണ്ടാണ്.സ്വന്തം കുടുംബത്തിലും,സമൂഹത്തിലും, രാഷ്ട്രത്തിലും അവരുടെ സമാധാനം ഉറപ്പുവരുത്തുന്ന സംരക്ഷകരും അതിനു സ്വയം കഴിവുകള്‍ കാര്യപ്രാപ്തിയോടെയും ലക്ഷ്യബോധത്തോടെയും ഉപയോഗിച്ചാല്‍മതി എന്നുള്ള ആത്മബോധവും ഇല്ലാത്തതു കൊണ്ടാണ്.

ഒരു സംരക്ഷകന്‍ ജീവിതത്തിലുണ്ടാവുക എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. അത് അമ്പലദൈവങ്ങളാണ് എന്നു പറഞ്ഞുപരത്തി പ്രചരിപ്പിച്ചു വച്ചിരിയ്ക്കുന്നു. അതിനെതിരായി സ്വയം ചിന്തിയ്ക്കുവാന്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കു പ്രാപ്തിയുണ്ടായാന്‍ പിന്നെ അമ്പലങ്ങള്‍ പൂട്ടേണ്ടിവരും.
ബ്ലോഗില്‍ ഇങ്ങനെ മതത്തിന്റെ പേരില്‍ ഒരു അരാഷ്ട്രീയത ഉള്ളതായി ഞാനറിഞ്നിരുന്നില്ല.

എതായാലും മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ് ബ്ലോഗില്‍. കാരണം മതവും അമ്പലത്തിലെ ബ്രഹ്മണദൈവങ്ങളും തമ്മില്‍ വളരെ വ്യത്യാസങ്ങളുണ്ട്. മതത്തെ അനാചാരങ്ങളില്‍ നിന്നും മാറ്റുകയാണ് ആവശ്യം. മതം എന്നു പറയുന്നതു പുരാതനഭാരതത്തില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും അവയുടെ ധൈഷണികമായ വളര്‍ച്ചയും ആയിരുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യയുടെ കാഴ്ച്ചപ്പാടിനെ ആധുനിക ഹൂമാനിസ്റ്റു കാഴ്ചപ്പാടിനോടാണ് രാമന്റെ ദുഖത്തില്‍ വീരേന്ദ്രകുമാര്‍ താരതമ്യപ്പെടുത്തിയത്.ഇന്ത്യയുടെ ശാന്തമായ അത്മാവിനേയും ശരീരത്തിനേയും അഗ്നിഹോത്രത്തിന്റെ കുരുതികളില്‍ കരിമ്പുക പിടിപ്പിച്ചു ബിഭത്സമാക്കിയ വെട്ടുക്കിളി പുരോഹിതവര്‍ഗത്തെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ തത്വമസിയില്‍ വായിയ്ക്കാം.

മതമെന്താണെന്നുള്ളതിനെക്കുറിച്ചറിയാന്‍ താല്പര്യമുള്ളവരെ അതറിയിയ്ക്കണം. മാര്‍ക്കറ്റ് എക്കോണമിയ്ക്കും, ലിബറലിസത്തിനും മറ്റെന്തിനൊക്കെയും സ്ഥാനമുള്ള ബ്ലോഗില്‍ മതചര്‍ച്ചകള്‍ക്കും സ്ഥാന്മുണ്ടാകണമെന്നുള്ളത് ഒരാവശ്യം മാത്രമാണ്. വികാരങ്ങളുടെ വ്രണപ്പെടുത്തല്‍ ഒരു പ്രശ്നമാണെങ്കില്‍,മറ്റേതെല്ലം വിധത്തിലാണ് ബ്ലോഗര്‍മാര്‍ പരസ്പരം വ്രണപ്പെടുത്തുന്നത്.
ഭാരതീയ മതങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുന്നത് ഭാരതീയനു നഷ്ടപ്പെട്ട ആത്മാവിനെ തിരിച്ചെടുക്കുന്നതിനു തുല്ല്യമാണ്. അതു സത്യത്തിന്റെ പിറകെയുള്ള ഒരലച്ചിലും ഗവേഷണവുമാണ്.

അമ്പല വിശ്വാസികളിലോ അമ്പലത്തിന്റെ ചുട്ടുപാടുകളില്‍ സായൂജ്യം കണ്ടെത്തുന്നവരിലോ ഒരു മനം മാറ്റത്തിനു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതിമൊരു ഫലപ്രദമായ ആള്‍ടര്‍ണേറ്റീവ് ചിന്താഗ്ഗതികളെ വളര്‍ത്തിയെടുക്കുകയാണു വേണ്ടത്.
ഭാരതീയ മതങ്ങളുടെ ആധികാരികമായ പഠനത്തിനു വേദിയൊരുക്കാന്‍ അതിനു താല്പര്യമുള്ളവരുടെ ഒരു കൂട്ടായ്മ മുന്നോട്ടു വരുക. താല്പര്യമില്ലാത്തവര്‍ പിന്നോട്ടുപോകുക.

chithrakaran ചിത്രകാരന്‍ said...

വിഷ്ണുപ്രസാദ്‌,
പോസ്റ്റ്‌ കലക്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ യാഗങ്ങളും,യജ്ഞങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ തുടര്‍ന്ന് കുറ്റിയറ്റുപോയിരുന്നു. അക്കാലത്ത്‌ പേരിന്റെ പിന്നിലെ ജാതിപ്പെരുവക്കുന്ന ശീലം പോലും ഒരു ജാള്യതയുണ്ടാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തുണ്ടായ പുരോഗമന പ്രസ്ഥാനങ്ങളുടെ ജീര്‍ണത പഴയ തിന്മകള്‍ക്ക്‌ മഹത്തായ പാരംബര്യത്തിന്റെ പ്രതാപവും,തിളക്കവും ലഭിക്കാന്‍ കാരണമാക്കിയിരിക്കുന്നു.
പുരൊഗമനപ്രസ്ഥാനങ്ങള്‍പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌ തംബ്രാക്കന്മാരുടെകൂടെ അധികാരം പങ്കുവക്കാന്‍പൊകുംബോള്‍ സംഭവിക്കുന്ന ഒരു ദുരന്തമാണിത്‌.
തല്ലിക്കൊല്ലുകയോ ഏരിഞ്ഞു കൊല്ലുകയൊ ചെയ്യേണ്ടിയിരുന്ന നാട്ടുരാജാക്കന്മാരേയും ഉണ്ണിനംബൂദിരിമാരേയും വെറുതെവിടുംബോള്‍ നമ്മുടെ പ്രിഥ്വിരാജ-മാവേലി സംസ്കാരത്തിനു പറ്റിപ്പോകാറുള്ള ചെരിയോരു തെറ്റിന്റെ ഫലം....!!!
പത്രങ്ങളില്‍ കാണാറുള്ള സര്‍വരോഗ ചികില്‍സകരായ ലാഡ-യുനാനി വൈദ്യന്മാരുടെ ക്ലാസിഫൈഡ്‌ പരസ്യങ്ങളുടെ ഒരു നംബൂതിരി പതിപ്പാണ്‍ ക്ഷേതക്കമ്മിറ്റിയുടെ ഈ നൊട്ടീസ്‌.
ഇനിയൊരു സംസ്കാരിക വിപ്ലവമോ സമരമോ ഉണ്ടായാല്‍ ഗുരുവായൂരിലേയും, ശബരിമലയിലേയുമൊക്കെ തന്ത്രിമാരേയും ശാന്തിക്കാര്യും ബ്രാഹ്മണ്യത്തില്‍ അഭിമാനിക്കുന്ന മറ്റു സകല നബൂദിരിമാരെയും , കിഴവന്‍ രാജഭരണക്കാരേയും ശാരീരികമായി തന്നെ കൈകര്യം ചെയ്യണമെന്ന സദേശമണ്‍ ഈ നൊട്ടീസും യാഗ-യജ്ഞക്കാരും നല്‍കുന്നത്‌.

സുജയ-Sujaya said...

വിഷ്ണു, ഹിന്ദു ധര്‍മ്മത്തില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു; എങ്കിലും നോട്ടീസിന്റെ പല ഭാഗങ്ങളും വായിച്ചപ്പോള്‍, എനിക്കു ഒരു ചമ്മല്‍ തോന്നി എന്നു തുറന്നു പറയട്ടെ.

എന്നാല്‍ കടക്കെണിയില്‍ പെട്ട മലയാളി എന്നു പറയുമ്പോള്‍ - വിഷ്ണു നമ്മളെ പോലുള്ളവരെയല്ലെ ഉദ്ദേശിച്ചതു. ഈ യാഗം നടന്നാലും, ഇല്ലെങ്കിലും ഈ കെണിയില്‍ നിന്നു നമ്മക്കു ഒരികല്ലും രക്ഷയില്ല.

ധനം ഒരിക്കലും സമമായി വിതരണം ചെയ്യപ്പെടുന്നില്ല. അയല്‌വാസിക്കു 100 രൂപ കൊടുക്കാന്‍ വിഷമം പ്രകടിപ്പിക്കുന്നവന്‍ ആയിരങ്ങല്‍, കൂട്ടിലെ ആല്‍സേഷിയന്റെ പരിപാലനത്തില്‍ ചിലവഴിക്കുന്നു. പണമുള്ളവന്‍ അവന്റെ ഇഷ്ടാനുസരനം അതു ഉപയൊഗിക്കുന്നു.

കോടികള്‍ വീഴുന്ന ഭണ്ഡാരങ്ങല്‍ സര്‍കാര്‍ എങ്ങനെയാണു ചിലവഴിക്കുന്നതു?, സുനാമി ഫണ്ട്‌ പോയ വഴിയേതു?

സോമയാഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, സംഭാവന നല്‍കുന്നവര്‍ക്കും, അവരുടെ വിശ്വാസങ്ങളില്‍, ആശ്വാസം കണ്ടെത്താനാകും, അവിശ്വാസികള്‍ക്കു, ഇതു കൊണ്ടു ലാഭം ഉണ്ടൊ എന്നതില്‍ ഒരു ചൊദ്യ ചിന്‍ഹം നിലനില്‍ക്കെ, ഉപദ്രവങ്ങള്‍ ഒന്നുംത്തന്നെ ഉണ്ടാവില്ല എന്നുറപ്പു.

വിഷ്ണു പ്രസാദ് said...

വക്കാരിയോട് യോജിക്കുന്നു.പാര്‍ട്ടിയായാലും പള്ളിയായാലും പണം ശരിയായ വിധത്തില്‍ ചെലവഴിക്കേണ്ടത് തന്നെയാണ്. ഇക്കാര്യത്തില്‍ സംഘടനകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നതും നേര്.അതു കൊണ്ട് നമുക്ക് ഇറുകെ കണ്ണുകളടയ്ക്കാം.അല്ലെങ്കില്‍ കമ്മറ്റിയില്‍ കയറിക്കൂടാം...അല്ലേ..:))

കണ്ണൂസ്‌ said...

അതുല്യയുടേയും ഫൈസലിന്റേയും വക്കാരിയുടേയും പോയന്റ്‌.

" യാഗങ്ങള്‍ ഒരു വിശ്വാസത്തിന്റേയും സാമുദായിക രീതിയുടേയും പ്രശ്‌നമാണ്‌. ഇതുപോലുള്ള ദുരാചാരങ്ങളെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല".

എന്ത്‌ വിശ്വാസം വക്കാരീ? ആരുടെ സാമുദായിക രീതി? പണ്ട്‌, ധനവാന്‍മാരായ രാജാക്കളെ പറ്റിക്കാന്‍ വേദങ്ങളെ ഉദ്ധരിച്ച്‌ കുറേ ബ്രാഹ്‌മണര്‍ ഉണ്ടാക്കിയെടുത്ത ദുരാചാരങ്ങള്‍ എന്നു മുതലാണ്‌ നമ്മുടെ വിശ്വാസവും സാമുദായിക രീതിയുമായത്‌? സമ്പൂര്‍ണ്ണ ബ്രാഹ്‌മണ ആധിപത്യവും രാജഭരണവും കേരളത്തില്‍ നിലനിന്നിരുന്ന 17-18 നൂറ്റാണ്ടുകളില്‍ പോലും ഇവിടെ നടന്നിട്ടില്ലാത്ത സോമയാഗവും, അതിരാത്രവും, പുത്രകാമേഷ്ഠിയും, അഗ്നിഹോത്രവും കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ എത്ര എണ്ണം നടന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്ങിനെയാണ്‌ നമുക്ക്‌ (ഒരു ഇടതുപക്ഷ ചിന്താഗതിക്കാരിയായ അതുല്യച്ചേച്ചിക്കു പോലും) അമ്പലദര്‍ശനം പോലെ "വളരെ സ്വാഭാവികം" എന്നു തോന്നുന്ന തലത്തിലേക്ക്‌ യാഗങ്ങള്‍ ഇറങ്ങി വന്നത്‌?

നോട്ടീസില്‍ നിന്ന്:

കര്‍മം ഭക്തി യോഗം ജ്ഞാനം ഇവ നാലും ചേര്‍ന്നതാണ്ബ്രഹ്മവിദ്യ.കര്‍മം എന്നാല്‍ വൈദികമായ അഗ്നിഹോത്രം,യജ്ഞം ,ദാനം ,തപസ്സ് എന്നിവയെയാണ് ഉദ്ദേശിക്കുന്നത്.


നോക്കൂ.കര്‍മ്മം എന്നാല്‍ വൈദികമായ കാര്യങ്ങളാണത്രേ. ഇത്തരം തട്ടിപ്പുകളുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ലേ?

ഒരു കോടി രൂപ ഇപ്പോള്‍, ഈ യാഗത്തിന്‌ ചെലവാക്കുന്നു എന്നതിനേക്കാളും എത്രയോ വലിയ കാര്യമാണ്‌ ഫൈസലേ എങ്ങോട്ടാണ്‌ ഇവര്‍ നമ്മേയും സമൂഹത്തേയും നയിക്കുന്നത്‌ എന്നത്‌. ആള്‍ദൈവങ്ങളെ വരെ വിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാന്‌. കാരണം അത്‌ spiritual inclination-ന്റെ ഒരു സ്വാഭാവിക തലം ആയിട്ടേ എനിക്ക്‌ തോന്നുന്നുള്ളൂ. കാലം മാറുമ്പോള്‍ അത്‌ മാറും. പക്ഷേ, ഇത്തരം പ്രവണതകള്‍, വ്യക്തമായ ലക്ഷ്യങ്ങളോട്‌ കൂടിയതാണ്‌. ഇവര്‍ കാലത്തെ മാറ്റാന്‍ പ്രാപ്തിയുള്ളവരാവും, ഇത്‌ ഇങ്ങനെ വിട്ടാല്‍.

അതുല്യ said...

കണ്ണൂസിനു,

22ആം നൂറ്റാണ്ടില്‍ ജാതിയും മതവും ഒന്നും ചോദിയ്കരുത്‌ എന്ന് ഉറച്ച്‌ വിശ്വസിയ്കുന്ന കൂട്ടത്തിലാണു. എന്നിരുന്നാലും കണ്ണൂസ്സ്‌ എന്ന് കാണുന്നത്‌ കൊണ്ട്‌ ഞാനിത്‌ ചോദിയ്കണ്ടേ (ഈയ്യിടെ ഇത്‌ പോലെ ഒരു പേരു കണ്ടിട്ട്‌ പിന്നീട്‌ ആളിനെ കണ്ടപ്പോഴുള്ള ഞെട്ടന്‍ ദേവനേ നേരില്‍ കണ്ടതിലും അധികമുള്ള ഒന്നായിരുന്നു.)

ഒക്കേയും എതിര്‍ത്ത്‌ മറിച്ചിടമെന്ന് തന്നെയാണു എന്റേയും ആഗ്രഹം. പക്ഷെ എവിടുന്ന് തുടങ്ങും. കണ്ണൂസിന്റെ വാവയ്ക്‌ മതം വേണ്ട, ജാതി വേണ്ട, സ്കൂളില്‍ ചേര്‍ക്കുമ്പോ മനുഷ്യപുത്രന്‍ എന്ന് പേരിടാന്‍ പറ്റുമോ? അമ്മയോ അച്ഛനോ മരിച്ചാള്‍ (തഥാസ്തൂ ന്ന് ഒരു അശരീരിരിയും മുഴങ്ങാതിരിയ്കട്ടെ) നനഞ്ഞതുടുക്കാതെ, കുടമുടയ്കാതെ, കൊള്ളിവയ്കാതെ, അപ്രത്തേ വിട്ടീലെ പീറ്റര്‍ക്കാണു അന്ന് ഒാഫ്‌ എന്നും പറഞ്ഞ്‌ പള്ളീലു കൊണ്ട്‌ പോയി മണ്ണിട്ട്‌ മൂടാന്‍ പറയാന്‍ കണ്ണൂസിനു കഴിയുമോ അല്ലെങ്കില്‍ കണ്ണൂസ്‌ അങ്ങനെ പറഞ്ഞാ വീട്ടിലുള്ളവര്‍ സമ്മതിയ്കുമോ? അപ്പോ, അത്‌ കൊണ്ട്‌, വിശ്വാസങ്ങള്‍ ചിലതൊക്കെ എങ്കിലും ചിലപ്പോ നമ്മളില്‍ അടിച്ചേല്‍പ്പിയ്കപെടുന്നു. പൊട്ടിച്ചെറിയാന്‍ ഒരുപരിതി വരെ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഒരുപാട്‌ കൂടുതല്‍ എന്നെ അടുത്തറിയുന്നവര്‍ക്ക്‌ അറിയാം ഇത്‌. പിന്നെ വിശ്വാസങ്ങള്‍ തച്ചുടയ്കാന്‍ വെമ്പുമ്പോള്‍ തന്നെ, വീട്ടിലെ വയസ്സായവരുടെ മനസ്സ്‌ വൃണപ്പെടുമോ എന്ന് ഒരു ചിന്ത വന്ന് പെടും. യോഗത്തിനു പോകാന്‍ ഒരുങ്ങുന്ന അമ്മമ്മാരോടോ മുത്തശ്ശിമാരേയോ മുറിയ്കുള്ളില്‍ പൂട്ടിയിട്ട്‌ നോക്കുക കണ്ണുസ്സ്‌ എന്തുണ്ടാവും എന്ന്. അപ്പോഴും ഈ വകയൊക്കെ പോക്രിത്തരം എന്ന് 100% തോന്നുമ്പോഴും, അതാണിഷ്ടമെങ്കില്‍ അങ്ങിനെയാവട്ടെ എന്ന് കരുതി നമ്മള്‍ പിന്നൊട്ട്‌ വലിയും. കേരളത്തിന്റെ സമൂദായിക ചുറ്റുപാടില്‍ നമ്മള്‍ അവനവനേക്കാളേറെ കുടുംബങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഒക്കെ വിലകൊടുക്കുന്നവരാണു. അത്‌ കൊണ്ട്‌, ഇന്നലെ ഞാന്‍ പറഞ്ഞത്‌,യഗങ്ങളേയും മറ്റും എതിര്‍ക്കുന്നതില്‍ അര്‍ഥമില്‍, മറിച്ച്‌, ഒരോ വിശ്വാസങ്ങളുടെ ആണിക്കല്ല് എളക്കാന്‍ അത്ര എളുപ്പമല്ലാ എന്നാണു. യോഗം നടക്കുന്ന അമ്പല പറമ്പില്‍ പോയി, യാഗത്തറയുടെ ചൂറ്റുവട്ടത്ത്‌ നിന്ന്, ഇത്‌ എന്ത്‌ പോക്രിത്തരം എന്നൊക്കെ വിളിച്ച്‌ പറയാന്‍ ഞാന്‍ റെഡി. പക്ഷെ, ഭൂരിപക്ഷം എന്ന ആ ഭൂതം (നാട്‌ നശിയ്കാനും കാരണം ഈ വിവരം കെട്ട ഭൂതം തന്നെ) സ്വാഹ: സ്വാഹ: ന്നും പറഞ്ഞ്‌ നെയ്യേലേയ്ക്‌ ഹവിസിടുമ്പോള്‍, എന്റെ തൊണ്ടയ്ക്‌ അല്‍പം ആയാസമായി എന്നതല്ലാതെ, മറ്റ്‌ എന്ത്‌ നേടും.

(പണ്ട്‌, 1982 ഇല്‍ ശിവക്ഷേത്ര അനക്സ്‌ മൈദാനത്തില്‍, ഒരു ശ്രീ ശ്രീ ശ്രീ അതിരുദ്രാനന്തസ്വാമികള്‍,ഒരു യന്‍ഞ്ഞം നടത്തിയിരുന്നു. 1500 ബ്ലസ്‌ പീസുകളാണു നെയ്യില്‍ മുക്കി അഗ്നികുണ്ടത്തില്‍ വീണത്‌. അതും ഒരാഴ്ചക്കാലത്തേയ്ക്‌.

കോളജ്‌ പരിസരത്ത്‌ നിന്ന് ഞങ്ങള്‍ ഒരുപറ്റം സുഹ്രുത്തുക്കള്‍ പോയി ഇത്‌ എതിര്‍ത്തിരുന്നു. മാമിമാരും പാട്ടിമാരും ഒക്കെ അക്രോശിച്ചു, അസുഖം മാറും, മോള്‍ടെ കല്യാണം നടക്കും, വീട്‌ വയ്കാന്‍ പറ്റും. ഇതൊക്കെ നിങ്ങളെ കൊണ്ട്‌ തരാന്‍ പറ്റുമോ എന്ന്! വിശ്വാസങ്ങള്‍, അടിച്ചു മാറ്റി കൊണ്ട്‌ പോകുന്ന ലലനാമണിയേയും കൊണ്ട്‌ മൈസൂര്‍ ഊട്ടി പാര്‍ക്കുകളില്‍ ചുറ്റിത്തിരിയുന്നത്‌ പോലേയാണു. ഭാര്യയാണു എന്ന് ചെടിയ്ക്‌ നനയ്കുന്നവനോട്‌ നമ്മക്ക്‌ പറയാം എന്നല്ലാതെ, അവന്‍ അത്‌ എത്രമാത്രം വിശ്വസിയ്കും എന്നുള്ളത്‌ അവനു വിട്ട്‌ കൊടുക്കുക.

ഒന്നോ രണ്ടോ ജനറേഷന്‍ കഴിയുമ്പോ ഒരുപക്ഷെ ഇതിനൊരു മാറ്റമുണ്ടാവും, യാഗങ്ങളോ പൂജാരികളോ ഒക്കെ തന്നെയും വേറേ തൊഴിലന്വേക്ഷിച്ച്‌ പോകുമ്പോ, ഇതിനൊക്കെ ആളില്ല്യാതെ ആവും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമം കൊണ്ട്‌ വരണം. കല്യാണങ്ങളില്‍ ധൂര്‍ത്ത്‌ പാടില്ലാ എന്നോക്ക്‌ പറഞ്ഞപോലെ, തൊഴലാവാം, പക്ഷേ യാഗങ്ങളോ ഉത്സവങ്ങളോ ഒന്നും പാടില്ലാ എന്ന്. പക്ഷെ പ്രായോജികമാണോ ഇത്‌?

ഇടത്‌ പക്ഷ ചായ്‌വ്‌ എന്ന് വച്ചാല്‍ സിന്ദാബാദ്‌ വിളിയോ മാര്‍ക്സിന്റെ ബുക്ക്‌ വാങ്ങി അലമാരയില്‍ പുറംചട്ട തിരിച്ച്‌ വയ്കുക എന്നുള്ളത്‌ മാത്രമല്ല എനിക്ക്‌. (ദിസ്‌ ഈസ്‌ നോട്ട്‌ ത പ്ലാറ്റ്‌-ഫോം റ്റു ഡിസ്കസ്സ്‌ താറ്റ്‌). അത്‌ കൊണ്ട്‌, ഇടത്‌ പക്ഷചിന്താഗതിക്കാരിയാ അതുല്യേച്ചി, യാഗം നടക്കുന്നതിനോട്‌ യോജിപ്പാണെന്ന് പറഞ്ഞിട്ടില്ല. എനിക്ക്‌ അഭിപ്രായം/അനുഭാവം പ്രകടിപ്പിയ്ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക്‌ ഞാന്‍ പോകാറില്ല. പക്ഷെ പോകുന്നവരെ കൂച്ച്‌ വിലങ്ങിടീയ്കാന്‍ മെനക്കെടാറുമില്ല. വിശ്വാസമാണല്ലോ എല്ലാരുടെയും രക്ഷ. മുത്തശ്ശന്റെ വായിലേയ്യ്ക്‌ ഒരുതുണ്ട്‌ സ്വര്‍ണ്ണം ഇട്ട്‌ ദഹിപ്പിയ്ക്കാന്‍ കൊണ്ട്‌ പോയപ്പോ ഞാന്‍ എതിര്‍ത്തില്ലാ, ഒരു വേണോ എന്ന ചോദ്യം ചോദിച്ചു എന്നല്ലാതെ, കാരണം എതിര്‍പ്പിനേക്കാളും, മുത്തശ്ശീടെ മുഖവും, പിന്നെ നാളെ ഈ ഒരു കാര്യം കൊണ്ട്‌ മുത്തശ്ശന്റെ ആത്മാവ്‌ ഗതികിട്ടാതെ അലയുന്നു എന്ന തോന്നലും 90 വയസ്സില്‍ അവരിലേയ്ക്‌ ആഴ്‌ന്നിറങ്ങി ഒരു ദുരന്തമുണ്ടാവരുത്‌ എന്ന് കരുതി. ഭൂരിപക്ഷം എന്ന ഭൂതത്തെ ആട്ടിപ്പായിയ്കാന്‍ കഴിയാത്തെ ഒരു ചുറ്റുപാടിലും, ഒരു മതവിശ്വാസങ്ങളുടെ കെട്ട്‌ പാടില്‍ നിന്ന് നമുക്ക്‌ രക്ഷയില്ല. ഒന്നേ... തുടങ്ങിയാ നടക്കും... പക്ഷെ ഈ ഒന്നേ...എന്ന് ഞാനൊരു ചുവട്‌ എടുക്കുമ്പോ, ആയിരം കാലുകള്‍ എനിക്കെതിരേ വരും. അത്‌ കൊണ്ട്‌ യാഗങ്ങള്‍ നടക്കും, പോയവരില്‍ പരിചയമുള്ളവരെ കാണുമ്പോ നിങ്ങള്‍ക്ക്‌ വേറേ പണിയില്ലേ ന്ന് ചോദിയ്കും, അല്‍പം വാഗ്വവാദമുണ്ടാക്കും, അതില്‍ 1000ഇല്‍ ഒരാളുടെ മനസ്സിലേയ്കേങ്കിലും ഒരു ചിന്തയുടെ ചീളെത്തി കീറിയെങ്കില്‍, അയാള്‍ നാളേ വേറെ ഒരു 1000 ആളുകളോട്‌...... എന്നോ ഏതോ എങ്ങനെയോ...

Kaithamullu said...

ദേ, ഇത് തന്നെ എന്റെ ‘വ്യൂ’ എന്ന് ദാങ്ക്സോടെ അതുല്യക്ക്

കണ്ണൂസ്‌ said...

അതുല്യച്ചേച്ചി,

ആദ്യം തന്നെ പറയട്ടെ. കണ്ണൂസ്‌ ഒരു ഹിന്ദുവാണ്‌. ഉറച്ച ദൈവവിശ്വാസിയാണ്‌. രണ്ടു നേരം വീട്ടില്‍ വിളക്ക്‌ കൊളുത്തി നാമം ജപിക്കുന്നവന്‍. വീട്ടിലെ പൂജാസ്റ്റാന്റില്‍, കല്ല്യാണത്തിനു ശേഷം അമൃതാനന്ദമയിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോഴും എതിര്‍ക്കാത്തവന്‍. മോളെയും അങ്ങിനെ തന്നെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, വലുതായി കാര്യങ്ങള്‍ മനസ്സിലാക്കാറാവുമ്പോള്‍ അവള്‍ക്ക്‌ അവളുടെ വഴി.

ഇനി, കാര്യത്തിലേക്ക്‌. എന്റെ പോയന്റ്‌ ചേച്ചിക്ക്‌ കിട്ടിയില്ല. വിശ്വാസം ചോദ്യം ചെയ്തിട്ട്‌ കാര്യമില്ല എന്ന് ഞാന്‍ സമ്മതിക്കാം. പക്ഷേ, എന്റെ ചോദ്യം എന്നാണ്‌ യാഗങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായത്‌ എന്നാണ്‌. കുറച്ചു കൂടി വ്യക്തമാക്കാന്‍ പോയന്റുകള്‍ ആയി പറയാം.

1. ഹിന്ദു പുരാണങ്ങളില്‍ എവിടെയെങ്കിലും പുത്രകാമേഷ്ഠി, അശ്വമേധം എന്നിവയല്ലാതെ സോമയാഗമോ, അതിരാത്രമോ ആരെങ്കിലും നടത്തിയതായി പറയുന്നുണ്ടോ?

2. ഋഷിമാര്‍ നടത്തുന്ന യാഗങ്ങള്‍ക്ക്‌ രാജാക്കന്‍മാര്‍ കാവല്‍ നിന്നതായി പരാമര്‍ശങ്ങളുണ്ട്‌. പക്ഷേ, എവിടെയെങ്കിലും സമൂഹ നന്മക്കായി രാജാക്കന്‍മാര്‍ ജനതയെ പങ്കെടുപ്പിച്ച്‌ യാഗം നടത്തിയതായി പറയുന്നുണ്ടോ?

3. ക്ഷേത്രങ്ങളും യാഗങ്ങളും തമ്മില്‍ എന്താണ്‌ ബന്ധം? തങ്ങളുടെ ആത്‌മീയ യാത്രയുടെ ഭാഗമായി മുനിമാര്‍ തങ്ങളുടെ ആശ്രമങ്ങളില്‍ യാഗം നടത്തിയിരിക്കാം? പക്ഷേ, അത്‌ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നടത്തുന്നതെന്തിനാണ്‌? (ഹിന്ദു പുരാണങ്ങളില്‍ ക്ഷേത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ കാണില്ല. അതു വേറെ കാര്യം.)

4. ബ്രാഹ്‌മണ മേധാവിത്വം സമ്പൂര്‍ണ്ണമായിരുന്ന കാലങ്ങളില്‍പ്പോലും ഇത്തരം യാഗങ്ങള്‍ നടത്താതിരുന്നതും പക്ഷേ ഇപ്പോള്‍ ചറപറാ നടത്തുന്നതും എന്തു കൊണ്ടാണ്‌? (എന്റെ ഉത്തരം, അന്ന് മേധാവിത്വം ഉണ്ടായിരുന്നു, യാഗം നടത്തേണ്ട ആവശ്യമില്ലായിരുന്നു എന്ന്. :-)

5. ഇന്ത്യയുടെ വേറെ ഏതെങ്കിലും ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ നടക്കുന്നതായി കേട്ടിട്ടുണ്ടോ?

ചേച്ചി, വിശ്വാസം നല്ലതാണ്‌. പക്ഷേ അത്‌ മുതലെടുക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം. എന്റെ അമ്മയോ മുത്തശ്ശിയോ ഒരു യാഗഭൂമിയില്‍ തൊഴാന്‍ പോയാല്‍ അവരെ മുറിയില്‍ പൂട്ടിയിടുകയൊന്നുമില്ല ഞാന്‍. പക്ഷേ, കാര്യങ്ങള്‍ പറയും. "നീ പോടാ" എന്ന് പറഞ്ഞ്‌ അമ്മ യാഗത്തിന്‌ പോയേക്കാം. പക്ഷേ, എന്റെ അച്ഛന്‍ നീ പറയുന്നതില്‍ കാര്യമുണ്ട്‌ എന്നേ പറയുള്ളു. അങ്ങിനെ പറഞ്ഞിട്ടുണ്ട്‌.

ഞാന്‍ നേരത്തെ പറഞ്ഞല്ലോ. മനുഷ്യദൈവങ്ങളെപ്പോലെ കാലക്രമേണ മാറും, ഉണ്ണി നമ്പൂതിരിമാര്‍ വൈദികക്രിയയില്‍ താത്‌പര്യമില്ലാതാവുമ്പോള്‍ തന്നെ നിന്നോളും എന്ന് പറയാവുന്ന ഒരു കാര്യമല്ല ഇത്‌. ഉണ്ണി നമ്പൂതിരിമാര്‍ക്കും വരും തലമുറക്കും വൈദികക്രിയകൊണ്ട്‌ കാരണവന്‍മാര്‍ക്ക്‌ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരികെ കൊടുക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്‌. അതു കൊണ്ടാണ്‌ നേരത്തെ ഞാന്‍ നോട്ടീസിന്റെ ഒരു ഭാഗം കോട്ട്‌ ചെയ്തത്‌. ഹിന്ദു മിഥോളജിയിലെ ഏറ്റവും സുന്ദരമായ കര്‍മ്മം എന്ന പദത്തിന്റെ നിര്‍വചനം എങ്ങനെ വളച്ചൊടിച്ചിരിക്കുന്നു എന്ന് കാണിക്കാന്‍. ഇനി അതിന്റെ ബാക്കി കൂടി വായിക്കൂ.

സര്‍വസാധാരണമാരായ മനുഷ്യര്‍ക്കെല്ലാം തന്നെ ദേവോപാസനകളും യജ്ഞങ്ങളും ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള വഴികളായാണ് കണക്കാക്കുന്നത്.ആയതുകൊണ്ട് യജ്ഞങ്ങള്‍ക്ക് ഇക്കാലത്ത് പരമപ്രാധാന്യമുണ്ട്.

ഭക്തിയോ ജ്ഞാനമോ ആര്‍ജ്ജിക്കാന്‍ കഴിയാത്ത സവിശേഷ ബുദ്ധിയില്ലാത്ത ജന്തുക്കള്‍, മോക്ഷപ്രാപ്തി നേടുന്നത്‌ ലാഭേച്ഛയില്ലാത്ത കര്‍മ്മത്തിലൂടെയാണെന്ന് ഭഗവാന്‍ പറയുന്നത്‌ (ഗീത മൂന്നാമധ്യായം), അവറ്റ യജ്ഞവും തപസ്സും നടത്തിയിട്ടാണ്‌ എന്ന് അര്‍ത്ഥം വരില്ലല്ലോ.

അതുല്യ said...

ക്ഷേത്രങ്ങള്‍ക്ക്‌ യാഗങ്ങള്‍ക്കും ഒരു ബന്ധവുമില്ല കണ്ണൂസ്സേ. ഈ അറിവ്‌ ഇതിന്റെ ഭാരവാഹികള്‍ക്കുമുണ്ട്‌. ഈ ക്ഷേത്രമാവും ഒരു പക്ഷെ ഞാന്‍ പറഞ്ഞ ഭൂരിപക്ഷം തിരഞ്ഞെടുത്തിണ്ടുണ്ടാകുക. ദേവന്മാരുടെ ഇടപെടലുകളുള്ള ഭൂമിയാണു \മിക്കപ്പോഴും യാഗങ്ങള്‍ സംഘടിപ്പിയ്കാറു. പണ്ട്‌ ഒരു യാഗം ഇത്‌ (പുത്രകാമേഷ്ടി) ഡര്‍ബാര്‍ ഗ്രൗണ്ടിലും സംഘടിപ്പിച്ചിരുന്നു. 1996/97 ഇല്‍. കേരളത്തിനുപുറത്ത്‌ നിന്ന് പോലും അനേകായിരം ദമ്പതികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇതേത്‌ രീതി? ഹവിസ്സും ഹോമവും കൊണ്ട്‌ കുഞ്ഞുങ്ങളുണ്ടാവുമെങ്കില്‍ പിന്നെ സ്പെഷാലിറ്റി ക്ലിനിക്കുകളെന്തിനു? എന്നിട്ടും ഒരാഴ്ച കൊണ്ട്‌ ഹോമത്തിനിരിയ്കേണ്ട ദമ്പതികള്‍ ഓവര്‍ ബുക്കഡായി. മേയര്‍ ശേഷാദ്രീയുടെ വരെ ശുപാര്‍ശക്കത്തുമായി ബ്രാഹ്മണ സഭയേ സമീപച്ചവരുണ്ടായി?

അത്‌ കൊണ്ട്‌, യാഗം ഹോമം, അതിരുദ്രം ഒക്കെയും ഒരു വിശ്വാസമായിരുന്നെങ്കില്‍, പിന്നീട്‌ വന്ന, വളര്‍ന്ന തലമുറ അതിന്റെ കച്ചവട സാദ്യതയും കൂടി മുന്നില്‍ കണ്ട്‌ ഒരു ഒരു അതിവിശാലമാനം അതിനു കൊടുത്ത്‌, നോട്ടീസായി, ബ്രൊഷറായി, ഫ്ലൈയറായി, മുങ്കൂര്‍ റൂം ബുക്കിങ്ങായി, ഒരു ബിസിനിസ്സ്‌ സെറ്റപ്പായി. പണ്ട്‌ വീടുകളീല്‍ നടന്ന കെട്ട്‌ നിറ ഇപ്പോ മിക്കതും ഹാളുകളിലും മറ്റും കൂട്ടമായി നടക്കുന്നു. എന്ത്‌ കൊണ്ട്‌? ഇത്‌ പോലെ വിശ്വാസം കൂടി, പണമിറക്കാന്‍ ആളും കൂടി വന്നപ്പോ, ഇതിനൊക്കെയും ഒരു സിനിമാ ബിസിനസ്സിന്റെ രൂപമായി. സഹിയ്കുകയേ നിവര്‍ത്തിയുള്ളു. മല്ലയ്യയോട്‌ പോയി, ആ സ്വര്‍ണം കൊടുത്താല്‍ എന്റെ മോള്‍ടെ കല്ല്യാണം നടത്തും ന്ന് പറഞ്ഞാ അദ്ദേഹം പറയും, ഗുരുവായൂരപ്പന്റെ അനുഗ്രഹം തരാന്‍ തന്നെ കൊണ്ട്‌ കഴിയുമോ എന്ന്?

കണ്ണൂസ്‌ പറഞ്ഞ പോലെ, മകളു വലുതാവുമ്പോ, മകള്‍ക്ക്‌ കാര്യം മനസ്സിലാവുമ്പോ അവള്‍ക്ക്‌ അവളുടെ വഴി എന്ന്. (ഇടത്‌ ചായ്‌വുള്ള ഒരു ചുള്ളന്‍ ചെക്കന്‍, കിട്ടിയ സീറ്റ്‌ അമ്രതാനന്ദമയീടെ കോളേജിലായത്‌ കൊണ്ട്‌ അവിടെ പോയി ബി.റ്റെക്ക്‌ പഠിച്ച്‌ കഴിഞ്ഞ്‌, പിന്നെ വീട്ടിലേയ്ക്‌ വന്നില്ല, എനിക്കെല്ലാം അമ്മ മയം എന്ന് പറഞ്ഞു, അവരുടെ കൂടെ കൂടി!

അതന്നേ.. വിശ്വാസം എന്നത്‌ ഒരു കുടുക്കാണു. ഇടാനും, ഊരാനും ഒരുപോലെ പാടുള്ളത്‌.

കണ്ണൂസ്‌ said...

അത് കൊണ്ട്, യാഗം ഹോമം, അതിരുദ്രം ഒക്കെയും ഒരു വിശ്വാസമായിരുന്നെങ്കില്, പിന്നീട് വന്ന, വളര്ന്ന തലമുറ അതിന്റെ കച്ചവട സാദ്യതയും കൂടി മുന്നില് കണ്ട് ഒരു ഒരു അതിവിശാലമാനം അതിനു കൊടുത്ത്, നോട്ടീസായി, ബ്രൊഷറായി, ഫ്ലൈയറായി, മുങ്കൂര് റൂം ബുക്കിങ്ങായി, ഒരു ബിസിനിസ്സ് സെറ്റപ്പായി.

അതുല്ല്യച്ചേച്ചി, ഈ മോളില്‍ കോട്ട്‌ ചെയ്തത്‌ വെച്ച്‌ ഞാന്‍ പറയാനുദ്ദേശിച്ചത്‌ ഒന്നു കൂടി അടിവരയിട്ട്‌ പറയുന്നു.

ദൈവവിശ്വാസമോ പഴയ ഒരു അനുഷ്ഠാനമോ പോലെ തലമുറകളായി നടന്നു വന്ന ഒരു കാര്യം കച്ചവടവല്‍ക്കരിക്കുക മാത്രമല്ല, കേട്ടുകേള്‍വി മാത്രമുള്ള ഒരു കാര്യം സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ക്ക്‌ വേണ്ടി പുനരുജ്ജീവവിപ്പിക്കുകയാണ്‌ യാഗങ്ങളുടെ തിരിച്ചു വരവ്‌ കൊണ്ട്‌ നടന്നിരിക്കുന്നത്‌. കുറേക്കാലമായി ഇല്ലാതിരുന്ന കാര്യമാണ്‌ കഴിഞ്ഞ മൂന്ന്-നാല്‌ ദശാബ്ദങ്ങളായി നടക്കുന്നത്‌ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നത്‌ ശ്രദ്ധിക്കുക.

ഡര്‍ബാര്‍ ഹാളിലും പാഞ്ഞാളിലും കുണ്ടൂരിലും വയലേലകളിലും നടന്ന കാര്യം അമ്പലത്തിലേക്ക്‌ മാറുന്നതോട്‌ കൂടി ഇതിന്റെ സാന്ദ്രത കൂടുകയാണ്‌.

Unknown said...

പൊന്നമ്പലവാസന്‍ എന്ന കവിയുടെ കാല്പനികതയെ യാഥാര്‍ത്ഥ്യമാക്കിയ ആളെയാണോ അതുല്ല്യേച്ചി മല്ലയ്യ എന്നു വിശേഷിപ്പിച്ചത് ?.അതു മല്ലയ്യ അല്ല ചേച്ചീ മല്ല്യ ആണ്. ദക്ഷിണേന്ത്യന്‍ മദ്യവ്യാപാരമേഖലയിലെ ഒരു മുടിചൂടാമന്നന്‍,കിങ്-ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമ.

അക്ഷരങ്ങള്‍ മാറിപ്പോകുമ്പോള്‍ വായിക്കുന്നവര്‍ക്ക് ആളെ മനസ്സിലാവാതെ വരും .അതുകൊണ്ടു പറഞ്ഞെന്നേയുള്ളൂ.

സജിത്ത്|Sajith VK said...

കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്?
(വൈ.മു.ബ)

അതുല്യ said...

കണ്ണൂസ്സേ എല്ലാത്തിലും ബിസിനസ്സ്‌ സാധ്യത കാണുന്ന പൊത്‌ ജനം ഇതും ഇതിലപ്പുറവും ചെയ്യും. പഴയ മര റേഡിയോവും, എം.ജി.ആറിന്റെ സിനിമാ പോസ്റ്ററും പൂട്ട്‌ കുറ്റിയും ഒക്കേനും പൊടിതട്ടിയെടുത്ത്‌ വളഞ്ഞമ്പലത്ത്‌ ഒരു ഹോട്ടലു തുറന്നിട്ടുണ്ട്‌, 3 സ്റ്റാര്‍ റേറ്റില്‍. അത്‌ പോലെ തന്നെയല്ലേ ഇത്‌ വരെ ഇല്ലാതിരുന്ന ഈ അക്ഷയത്രിഥി സ്വര്‍ണ്ണം വാങ്ങലും രോക്കറ്റ്‌ സ്പീഡില്‍ ബിസിനസ്സ്‌ തന്ത്രമായത്‌? വിശ്വാസ വലയില്‍ വീഴാന്‍ ഒരാളെക്കിട്ടിയാ മതി, പിന്നീട്‌ ഘോഷയാത്രയാക്കാനാണോ പാട്‌? ഒരോ ജനത്തിന്റെയുള്ളിലും പിടയ്കുന്നത്‌ ഒരോ ഹൃദയമായത്‌ കൊണ്ട്‌, അതൊക്കെ സിങ്ക്രൗണൈസ്‌ ചെയ്ത്‌ ഇടിപ്പിച്ച്‌, ഒരേ പോലെ ചിന്തിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ലോകം ഇത്‌ പോലെ ആവുമായിരുന്നോ? ഗണപതി പാലു കുടിച്ചൂ എന്നും പറഞ്ഞ്‌, ഭാരതം ആകെ മൊത്തം കൈക്കുഞ്ഞുങ്ങള്‍ക്ക്‌ പാലു കിട്ടാത്ത ഒരു സ്ഥിതി വിശേഷം ഉണ്ടാക്കിയെടുത്ത നാടാണു നമ്മുടേത്‌. ഇതും ഇതില്‍പ്പരവും നടക്കും.

നമുക്കുണ്ടാവേണ്ട പ്യുയര്‍ സെല്‍ഫിനേക്കുറിച്ച്‌ ആര്‍ക്കെങ്കിലും അല്‍പം ബോധ്യം വന്ന തീരാവുന്ന കേസേയുള്ളു, ഈ യാഗ പന്തലുകളോക്കെ പൊളിയാന്‍. അതൊന്നും ചെയ്യാതെ, അറിയാതെ, യാഗങ്ങളില്‍ പങ്കു കൊണ്ടാ ചെയ്ത പാപം തീരുമെന്ന് നോട്ടീസ്‌ വായിച്ച്‌ മനസ്സില്ലാക്കുന്നവരോട്‌ നമുക്ക്‌ എന്ത്‌ എത്രടം വരെ പറയാന്‍ കഴിയും. പക്ഷെ മന്ത്രങ്ങള്‍ക്ക്‌ ഒക്കെ ഒരു ശക്തിയുണ്ട്‌, അത്‌ പക്ഷെ മൈക്ക്‌ വച്ച്‌ കേട്ടത്‌ കൊണ്ടായില്ല. സ്വയം അതിലേക്കിറങ്ങി ചെന്ന് കോരിക്കുടിയ്കണം. (Yes, i referred Mr. Vijay Mallay, it was a typo)

കണ്ണൂസ്‌ said...

ചേച്ചി, നമ്മുടെ കാഴ്ച്ചപ്പാടുകളുടെ വ്യത്യാസത്തെ ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു.

ചേച്ചി യാഗങ്ങളെ, വിശ്വാസങ്ങളുടെ സ്വാഭാവികമായ കച്ചവടവത്‌ക്കരണം മാത്രമായി കാണുമ്പോള്‍ ഞാന്‍ അതിനെ അന്ധവിശ്വാസത്തിന്റെ ബോധപൂര്‍വവും സ്വാര്‍ത്ഥ താത്‌പര്യങ്ങളില്‍ അധിഷ്ഠിതവുമായ അടിച്ചേല്‍പ്പിക്കല്‍ ആയി കാണുന്നു.

ചര്‍ച്ച തുടരട്ടെ.

Anonymous said...

കേരളത്തിലെ ഒട്ടുമിക്കയിടങ്ങളിലും - വിശിഷ്യാ വടക്കന്‍ കേരളത്തില്‍- 2000 ത്തിന്റെ തുടക്കത്തില്‍ ക്ഷേത്ര പുനരുദ്ധാരണ സമിതികള്‍ രൂപം കൊണ്ടിരുന്നു. സാധാരണയായി നടന്നു വന്നിരുന്ന പ്രശ്നം വെക്കലുകളില്‍ ഈ സമയത്ത്‌ നാശോന്മുഖമായ ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഉയര്‍ന്നു വന്നു. സമീപവാസികളുടെ എല്ലാ പ്രയാസങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം മണ്ണടിയാറായ വിഗ്രഹങ്ങളാണെന്ന് എല്ലാ പ്രശ്നം വെപ്പിലും തെളിഞ്ഞു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങല്‍ക്കു നിഷ്കളങ്കരായ വിശ്വാസികളില്‍ നിന്ന് പണമൊഴുകി. ആയിരക്കണക്കിനു സമിതികളില്‍ പുനരുദ്ധാരണത്തിനു ചരടു വലിച്ചതും 'പ്രശ്നം' വെപ്പിച്ചതും ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നു സൂചന. ഈ വിവരം എക്സ്ക്ലൂസിവായി കിട്ടിയ ഒരു ചാനല്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തിരക്കി. ചെന്നെത്തിയത്‌ ആ ചാനലിനെപ്പോലും ഒരിക്കല്‍ നിയന്ത്രിച്ചിരുന്ന ബ്രഹ്മരൂപത്തില്‍.

വിശ്വാസക്കച്ചവടത്തിന്റെ നേട്ടം ആത്യന്തികമായി ആര്‍ക്കാണെന്ന് കണ്ണൂസ്‌ നന്നായി പറഞ്ഞു കഴിഞ്ഞു. 'വേദം കെട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന' ന്യായത്തിലേക്കുള്ള തിരിച്ചു പോക്കാകണോ അതുല്യേച്ചീ നമ്മുടെ വിശ്വാസവും ആത്മശാന്തിയും...?

മാവേലികേരളം(Maveli Keralam) said...

jഇവിടെ സര്‍വരോഗ സംഹാരവും, അഭീഷ്ടകാര്യലബ്ധിയും പ്രദാനം ചെയ്യാനുതകുന്ന യാഗപാരമ്പര്യത്തെക്കുറിച്ചാണല്ലോ ചര്‍ച്ച.
അതു മതിലുകളും പാലങ്ങളും കോട്ടകൊത്തളങ്ങളും ഒക്കെ ഇടിച്ചു പോളിയ്കാന്‍ ശക്തിയുള്ള ഇവിടുത്തെ മക്കളില്ലാത്തവന്റെയും, ജോലിയില്ലാത്തവന്റയും ഒക്കെ അടിയുറച്ച അത്മവിശ്വാസമായിത്തീര്‍ന്നതിനാല്‍, അതിന്റെ നേരേ പോവേണ്ട അതു നടക്കുന്ന പണിയല്ല് എന്നൊക്കെയാ‍ാണല്ലോ അതുല്യ പറയുന്നത്.

മനുഷ്യന്റെ ജന്മത്തോളം പഴക്കമുള്ളതെന്നു ധ്വനിപ്പിയ്ക്കുന്ന ഈ യാഗപരമ്പര പക്ഷെ എന്ന് എങ്ങനെ കേരളത്തില്‍ പുനര്‍ജന്മം കൊണ്ടു എന്നു മനസിലാകണമെങ്കില്‍ ‍nampoothiri.com ല്‍ ഒന്നു പോയി വായിയ്ക്കുക. 'Yaagam', 'Agni and the Foreign Savants' എന്നീ ലേഖനങ്ങള്‍ വായിയ്ക്കുക.

ഈ ലേഖനങ്ങള്‍ അനുസരിച്ച് 1975ലാണ് ഇന്നത്തെ യാഗങ്ങളുടെയൊക്കെ തലത്തൊട്ടപ്പന്‍ യാഗമായ ജ്യോതിസ്തോമം എന്ന യാഗത്തിന്റെ പുനരുജ്ജീവനം തുടങ്ങിയത്.അതിനു ശേഷമുള്ള നൂറ്റാണ്ടുകളുടെ പഴക്കമേയുള്ളു ഇപ്പോഴീക്കാണുന്ന മാര്‍ക്കറ്റ് പ്രോഡ്ക്റ്റ് യാഗപ്രദര്‍ശനങ്ങള്‍ക്കൊക്കെ. അതും ആരാണാ പുനരുജ്ജീവനത്തിനു കാശു മുടക്കി മുന്നോട്ടു വന്നത്.Pro.JF.Staal from Holland and Dr.Asko Parola from Finland. ഇവരു രണ്ടു പേരും രണ്ടു വേദജ്ഞാനികളാണെന്നു ലേഖനം പറയുന്നു.ഈ യാഗത്തുടക്കത്തിനു കാശെറിഞ്ഞവരില്‍ ലോകത്തിലെ ജാപ്പാ‍ാനടക്കം പല ഗവണെന്റുകളും ഉണ്ടെന്നും ലേഖനം അവകാശപ്പെടുന്നു. യാഗം ചെയ്യുന്നവനാണ് അതിന്റെ ഗുണം എന്നു പ്രത്യേകം പലയിടങ്ങളിലായി പറയുന്നുണ്ട്.ഈ യാഗം ചെയ്യുന്നവന്റെ ഹൃദയമില്ലാത്ത വേറിട്ടുള്ള ഹൃദയമുള്ള ഇവിടുത്തെ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് ഈയാഗം ഒരു സംസ്കാരവും വിശ്വാസവുമായത്.

ഭാരതം അതിപുരാതനമായ ഒരു രാജ്യമാണ്. ഇവിടുത്തെ ജനങ്ങള്‍ക്കു ജനനം, മരണം, തുടങ്ങി ജീവിതത്തിലെ ധാരളം സംഭവങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും ഊണ്ട്. പക്ഷെ അതൊന്നും ഇന്നത്തെ യാഗ യജമാനന്മ്മാരുടെ ചിലവില്‍ അവര്‍ക്കു കിട്ടിയതല്ല. അതുകൊണ്ട്, എന്തൊക്കെയോ ആവശ്യങ്ങളെ മുന്നിര്‍ത്തി യാഗങ്ങളെ അനുകൂലിയ്ക്കുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ ഈ വിശ്വാസപ്രമാണങ്ങളില്‍ നിന്നിനിയും കൈയ്യിട്ടു വാരണോ?
സ്റ്റാളിന്റെ പുസ്തകം ‘അഗ്നി’യുടെ പരസ്യം അടുത്തകാലം വരെ പുഴ.കൊമിലുണ്ടായിരുന്നു.വില അഞ്ഞൂറു രൂപയായിരുന്നു എന്നാണോര്‍മ്മ.

ഈ ലേഖനങ്ങള്‍ വായിയ്ക്കുന്നവര്‍ക്കു വേറെയും ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും. ഭാരതത്തിലെ പുരാതന ജനങ്ങളുടെ സൃഷ്ടിയായ അറിവിനെ നമ്പൂതിരികളുടെ സങ്കേതങ്ങളില്‍ നിന്നും എങ്ങനെ സ്റ്റാള്‍ സ്വന്തമാക്കി റ്റേപ്പു ചെയ്തു കൊണ്ടു പോയെന്നും അതൊക്കെ കൊണ്ടു പോയി പുസ്തകമാക്കി ഇതാ വന്നിരിയ്ക്കുന്നു.

1975നു ശേഷം കേരള ജനതയ്ക്ക് എത്രമാത്രം ആത്മശക്തി നഷ്ട്ടപ്പെട്ടു എന്നതില്‍ കവിഞ്ഞ് ഈ യാഗങ്ങള്‍ മറ്റൊന്നും ചിന്തിയ്കാന്‍ കഴിവുള്ളവരെ മനസിലാക്കിയ്ക്കുന്നില്ല.

‘എല്ലാരേയും അടിച്ച്‌ ഏല്‍പ്പിയ്കുന്നത്‌ ഒന്നുമല്ലാത്തോണ്ട്‌, ചൂഷണം വരുന്നുണ്ടോ? നല്ല ചുള്ളന്‍ ഖാദി കിട്ടുമ്പോ നമ്മള്‍ പോയി സോഡിയാക്കിന്റെയോ ആവന്യൂവിന്റെയോ ഉടുപ്പ്‌ മേടിയ്കുന്നില്ലേ? വേണ്ടവര്‍ക്ക്‌ തോന്നുത്‌ ചെയ്യ്തോട്ടെ എന്ന് പറഞ്ഞ്‌ മിണ്ടാതിരിയ്കുക‘.

കേട്ടാല്‍ ലിബറല്‍ സ്വാതന്ത്ര്യത്തിന്റെ കറതീര്‍ന്ന പരസ്യം.

ഇതേ സ്വാതന്ത്യത്തിന്റെ ലോജിക്ക് തന്നെയല്ലേ, ലോകത്തെമ്പാടും തുടങ്ങിയിരിയ്ക്കുന്ന മാര്‍ക്കറ്റ് ഇടപാടുകളും ഉപയോഗിയ്ക്കുന്നത്. ബ്രോത്തലുകള്‍ റഗുലറൈസു ചെയ്യുന്നതും, പോര്‍ണോഗ്രാഫിയെ മാര്‍ക്കം കൂട്ടിയതും ഒക്കെ. പക്ഷെ പടിയ്ക്കലൊരു ബ്രോത്തല്‍ വന്നാല്‍ ഒരു കള്ളു ഷാപ്പു വന്നാല്‍ അതിനെ ആളുകള്‍ എതിര്‍ക്കാതിരിയ്ക്കുമോ? അവിടൊക്കെ ആവശ്യമുള്ളവര്‍ പോകുകയും ചെയ്യും.പക്ഷെ വേണ്ടവര്‍ക്കു തോന്നുന്നതു ചെയ്യട്ടെ. എന്നു പറയയുമോ? അറിയാന്‍ ചോദിയ്ക്കുകയാ

യാഗവും കള്ളുഷാപ്പും തമ്മില്‍ അവിടെ നടക്കുന്ന ഇടപാടുകളീല്‍ വ്യത്യാസമുണ്ടാകും. പക്ഷെ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഉടുമുണ്ടഴിച്ചു തലയിലിട്ടുകൊണ്ടിവിടൊക്കെ കയറിക്കോളു എന്നു പറയുമ്പോള്‍?

കള്ളുഷാപില്‍ ആത്മഞാനം കിട്ടുമെന്ന് അവന്റെ ചിന്തകളുടെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു കയറുന്നവനും,സര്‍വ ക്ഷേമത്തിനും അതേ അടിസ്ഥനത്തില്‍ യാഗശാലയയില്‍ പോകുന്നവനും മാനസ്സികമായി ഒരേ നിലയില്‍ നില്‍ക്കുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. രണ്ടു കൂട്ടര്‍ക്കും വേണ്ടത് rational thinking അണ്. പിന്നെ വേറൊരാളു കള്ളു കുടിച്ചു നശിച്ചാല്‍ എനിയ്കെന്താ എന്നു വിചാരിയ്ക്കുന്നതും അവരുടെ നാശത്തിനു കാരണമെന്ത് എന്തു ചിന്തിയ്ക്കുന്നതും രണ്ടും വ്യക്തി സ്വാതന്ത്ര്യമാണല്ലോ?

myexperimentsandme said...

കണ്ണൂസേ, പള്ളിയെ എതിര്‍ക്കാം, പാര്‍ട്ടിയെ എതിര്‍ക്കില്ല (രണ്ടിടത്തും വിശ്വാസമാണെന്ന വിശ്വാസത്തില്‍) എന്നുള്ള ഇരട്ടത്താപ്പിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കുന്നതിന്റെ പ്രായോഗിക വശങ്ങളെപ്പറ്റി അതുല്ല്യേച്ചിയും ഫൈസലും പറഞ്ഞതിനെ അടിസ്ഥാനമാക്കി പറഞ്ഞതായിരുന്നു.

കണ്ണൂസ്‌ said...

വക്കാരീ, പള്ളിയേയും പാര്‍ട്ടിയേയും എതിര്‍ക്കുന്ന കാര്യം വക്കാരി താരതമ്യം ചെയ്തത്‌ ചെലവാക്കിയ പൈസയുടെ കാര്യത്തിലാണല്ലോ. യാഗത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ചെലവാക്കുന്ന പൈസയുടെ ദുര്‍വിനിയോഗം രണ്ടാമതേ വരുന്നുള്ളൂ. എന്തു ലക്ഷ്യമിട്ടാണോ അത്ര പൈസ ചെലവാക്കുന്നത്‌, ആ ലക്ഷ്യത്തെയാണ്‌ എതിര്‍ക്കേണ്ടത്‌. പാര്‍ട്ടി സമ്മേളനത്തിനോ, ഉപതെരഞ്ഞെടുപ്പിനോ ഒരു കോടി രൂപ ചെലവാക്കുന്നത്‌ ഒരു ദുര്‍വിനിയോഗമേ ആവുന്നുള്ളൂ. പക്ഷേ, പ്രസക്തമല്ലാത്തെ ഒരു വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിനായി പൈസ ചെലവാക്കുന്നത്‌, വരാനുള്ള ഒരുപാട്‌ ദുരവസ്ഥകളുടെ ഇന്‍വെസ്റ്റ്‌മന്റ്‌ ആയി വേണം കാണാന്‍.

("വിശ്വാസം" എന്ന വാക്ക്‌ വക്കാരി ഉപയോഗിച്ചത്‌ പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം പോലെയാണ്‌ യാഗത്തില്‍ മതാനുയായികള്‍ക്കുള്ളത്‌ എന്ന് സൂചിപ്പിക്കാനായിരുന്നല്ലോ. യാഗത്തിലുള്ള ഈ വിശ്വാസത്തിന്റെ സാധുതയെയാണ്‌ ഞാന്‍ ആദ്യാവസാനം ചോദ്യം ചെയ്യുന്നത്‌. അതു കൊണ്ടു തന്നെ ചന്ത്രക്കാരന്റെ ത്രെഡില്‍ വക്കാരിയോടുള്ള എന്റെ ചോദ്യം പ്രസക്തമെന്ന് ഇപ്പ്പ്പോഴും കരുതുന്നു.)

Anonymous said...

നന്ദി മാവേലി കേരളം!

കണ്ണൂസിനോട്‌ പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിക്കുന്നു.

G.MANU said...

വിഷ്ണു (പ്രായത്തില്‍ തുല്യരായതുകൊണ്ടു അങ്ങനെ വിളിക്കുന്നു)

വശീകരണത്തിനും കൂട്ടികൊടുപ്പിനും വരെ വെബ്‌ സൈറ്റുകള്‍ ഉള്ള പ്രബുധ കേരളത്തില്‍ ഇനിയും പല പല യാഗങ്ങള്‍ നടക്കും. മുക്കിനു മുക്കിനു മനുഷ്യദൈവങ്ങള്‍ മുളച്ചു വരുന്ന ഇവിടെ തമസിയാതെ നരബലിയും നഗ്നപൂജയും മടങ്ങി വരും. കാശു കിട്ടാന്‍ എതു കശ്മലണ്റ്റെയും കാലു കഴുകിയ വെള്ളം കുടിക്കാന്‍ മലയാളിക ക്യു നില്‍ക്കും. നാളെ കുറിച്ചുള്ള ഭയം അല്ലെ ദൈവത്തിണ്റ്റെ അഛന്‍. ഇഷ്ട ദൈവം വന്നു വിളിച്ചാല്‍ ഭൂമിയിലെ സുഖങ്ങള്‍ ഉപേക്ഷിച്ചു എത്ര ഭക്തന്‍മാറ്‍ പോകും?

myexperimentsandme said...

ഇനിയും ന്യായീകരിക്കുന്നതില്‍ കാര്യമില്ല എന്നറിയാമ്. സമയവും വൈകിപ്പോയി. എന്നാലും കിടക്കട്ടെ:

കണ്ണൂസിന്- വിഷ്ണുപ്റസാദിന്റെ ലേഖനത്തിന്റെ അവസാനം കൊടുത്തിരുന്ന "യജ്ഞസമിതിയിലുള്ള ഒരു പ്രധാനവ്യക്തി യജ്ഞത്തിന് ഒരു കോടിയിലധികം ചെലവു വരുമെന്ന് എന്നോട് പറയുകയുണ്ടായി.എന്തു പറയുന്നു.കടക്കെണിയില്‍ പെട്ട് മരിക്കുന്ന മലയാളികളെ ഈ യജ്ഞങ്ങള്‍ രക്ഷിക്കുമോ?" എന്ന വാചകമായിരുന്നു എന്റെ കമന്റിന്റെ അടിസ്ഥാനമ്. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുന്ന തിലുള്ള പ്രായോഗികതകളെപ്പറ്റി മനസ്സിലാക്കാന്‍ ഫൈസലിന്റെയും അതുല്ല്യേച്ചിയുടെയും കമന്റുകളും സഹായകമായി.

യജ്ഞത്തിന്റെ സാമ്പത്തികവശത്തെപ്പറ്റി പറഞ്ഞപ്പോള്‍ അതുപോലുള്ള സാമ്പത്തിക ധൂര്ത്തുകള്‍ പാര്ട്ടികളും മറ്റും നടത്തുന്നുണ്ടെന്നും അതിനെ നമുക്ക് എത്റത്തോളം ചോദ്യം ചെയ്യാം എന്നുള്ളതുമായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നതിലുള്ള ഇരട്ടത്താപ്പും (അതും ഈ പോസ്റ്റില്‍ സാമ്പത്തിക വശത്തെ അടിസ്ഥാനമാക്കി).

വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള എന്റെ നിലപാട് അവയെ ചോദ്യം ചെയ്യുന്നതിലുപരി അവയുടെ പേരിലൂള്ള മുതലെടുപ്പിനെ ചോദ്യം ചെയ്യണമെന്നുള്ളതാണു. ഏതൊക്കെ വിശ്വാസങ്ങളെ ഏതൊക്കെ ലെവല്‍ വരെ എങ്ങിനെയൊക്കെ ചോദ്യം ചെയ്യാം എന്നുള്ളതു ഡിഫൈന്‍ ചെയ്യാതിടത്തോളം അത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നതുകൊണ്ദു ഉദ്ദേശിച ഫലം കിട്ടുമോ എന്നുള്ള സമ്ശയമ്.

അതേ സമയം മുതലെടുപ്പുകള്‍ ഒന്നുകൂടി വ്യക്തവും ഡിഫൈന്ഡും ആണെന്നു തോന്നുന്നു. പക്ഷേ മുതലെടുപ്പുകള്‍ വിശ്വാസതിന്റെയും ആചാരങളുടെയും പേരില്‍ മാത്രമല്ല താനുമ്-ജാതി, മതമ്, ലിങമ്, ഭാഷ, ഇവയുടെയെല്ലാം പേരില്‍ മുതലെടുപ്പുകളുന്ദു.

"വിശ്വാസം" എന്ന വാക്ക്‌ ഉപയോഗിച്ചത്‌ പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം പോലെയാണ്‌ യാഗത്തില്‍ മതാനുയായികള്‍ക്കുള്ളത്‌ എന്നതിനെക്കാളുപരി ഒന്നിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുകയും മറ്റേഅതിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യാതിരിക്കുകയും (ഈ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണെങ്കില്‍ സാമ്പതിക ധൂറ്തിന്റെ പേരില്) ചെയ്യുന്ന സ്ഥിതി വിശേഷം കൂടി ഓറ്ത്തുകൊണ്ടായിരുന്നു.

(ഞാന്‍ സാമ്പത്തിക വശത്തിനു മുന്തൂക്കം കൊടുത്തു എന്നു പറയാനായിരുന്നു. കണ്ണൂസ് അതിന്റെ സാമൂഹിക വശത്തിനു പ്റാധാന്യം കൊടുത്തു എന്നാണു ഞാന്‍ മനസ്സിലാക്കുന്നതു. ഞാന്‍ എന്താണു ഉദ്ദേശിച്ചതെന്നു വ്യക്തമാക്കാനുള്ള ഒരു അവസാന ശ്റമമ്).

സ്വാര്ഥോ, ഇളമൊഴിക്കൊരു വലിവുണ്ടല്ലോ...

qw_er_ty

Anonymous said...

വക്കാരിമഷ്ടായുടെ വിമര്‍ശനം സാമ്പത്തിക ദൂര്‍ത്തിന്റെ പേരില്‍ ശരിയാണു. എങ്കിലും അത്‌ ഈ സന്ദര്‍ഭത്തില്‍ ആത്യന്തികമായി എതിര്‍ക്കപ്പെടേണ്ടതിന്റെ പരോക്ഷ പിന്തുണയായി മാറുന്നില്ലേ... സാമ്പത്തിക ധൂര്‍ത്തില്ലെങ്കില്‍ (!) യാഗങ്ങളെ അംഗീകരിക്കാം എന്ന ധ്വനി കൂടി വരുന്നു!

ഒന്ന് പ്രയോഗത്തില്‍ പ്രശ്നങ്ങളേറെക്കാണാമെങ്കിലും പാവങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്ന, പുലര്‍ന്നു കാണാന്‍ സ്വപ്നം കാണുന്ന പ്രത്യയ ശാസ്ത്രം. മറ്റൊന്ന്, അജ്ഞതയെ ചൂഷണം ചെയ്യുന്ന, കാലത്തെയും വളര്‍ച്ചയെയും പിറകോട്ട്‌ വലിക്കുന്ന സ്വാര്‍ത്ഥമായ അനാചാരം.

രണ്ടും ഒരേ ദൂരത്തില്‍ കാണേണ്ടതല്ലല്ലോ...

വിഷ്ണു പ്രസാദ് said...

ഇനി എന്റെ വക ഒരു കലാശക്കൊട്ട്.വേണ്ടെന്ന് വിചാരിച്ചതാണ്.ആചാരങ്ങളെ എതിര്‍ക്കുക എന്നത് എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യമായിരുന്നില്ല.
മതത്തിന്റെ പേരിലുള്ള ചൂഷണത്തെ കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍,ഇവിടെ ചെലവിടുന്ന പണത്തിന്റെ കണക്ക് എന്നെ ഞെട്ടിച്ചുവെന്നത് നേരാണ്.പണം ചെലവാക്കുന്നതിന്റെ പ്രയോറിറ്റി എന്താവണമെന്ന് ഞാന്‍ ചിന്തിച്ചുവെന്ന് മാത്രം.
ആത്മീയത കാശുണ്ടാക്കാനുള്ള ഒരു മാര്‍ഗമായി
മാറിയിട്ട് കാലം കുറേയായി.മനുഷ്യന്റെ ആത്മീയ താത്പര്യങ്ങള്‍ കണ്ടറിഞ്ഞ് പറ്റിക്കല്‍സംഘങ്ങള്‍ പലേടത്തും പ്രവര്‍ത്തിക്കുന്നുണ്ട്.അമ്പലങ്ങള്‍ അത്തരം കേന്ദ്രങ്ങളായിരുന്നില്ല.എന്നാല്‍ ഇന്ന് മുട്ടിന് മുട്ടിന്‍ ബോര്‍ഡ് വെച്ചും വെബ്സൈറ്റുണ്ടാക്കിയും ആളെക്കൂട്ടാന്‍ അമ്പലങ്ങള്‍ (പള്ളികളും) നെട്ടോട്ടമോടുന്നത് വലിയ ഭയത്തോടെയാണ് ഞാനെപ്പോഴും കണ്ടിട്ടുള്ളത്.

Gopu said...

Off the track here. More than 50% of the money coming to Hindu Temples in Kerala controlled by so called Devaswom Board (A govt body). What happens to the money goes to other religious institutions.

അനൂപ് അമ്പലപ്പുഴ said...

ഭഗവാനും പരസ്യം വേണേ വേണുവേട്ടാ??

Anonymous said...

ഈ ബ്ളോഗിലൂെട പണമുണ്ടാക്കാനാണോ?